ശ്രീലങ്ക 73 റൺസിന് പുറത്ത്: കാര്യവട്ടത്ത് ഇന്ത്യയ്‌ക്ക് 317 റൺസിന്റെ ചരിത്ര ജയം
തിരുവനന്തപുരം> കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചരിത്ര വിജയവുമായി ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ബാറ്റിങ്ങിലും ബോളിംങ്ങിലും നിറഞ്ഞാടിയ ഇന്ത്യ 317 റൺസിന്റെ റെക്കോർഡ് വിജയമാണ് കരസ്ഥമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 390 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് 22 ഓവറിൽ 73 റൺസ് മാത്രമെടുക്കാനേ സാധിച്ചുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, 2 വീതം വിക്കറ്റുകൾ വീഴ്‍ത്തിയ മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരാണ് ശ്രീലങ്കയെ ഏറിഞ്ഞിട്ടത്. 2008 ജൂലൈയിൽ 290 റൺസിന് അയർലൻഡിനെ ന്യൂസീലൻഡ് തോൽപ്പിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഈ റെക്കോർഡാണ് ഇന്ത്യൻ ടീം തിരുത്തിയത്. വിരാട് കോഹ്‌ലിയുടെയും ശുഭ്മൻ ഗില്ലിന്റെയും സെഞ്ചറികളാണ് ഇന്ത്യയെ കൂറ്റൻ റൺസിലെത്തിച്ചത്. കോഹ്‌ലി 110 പന്തിൽ 166 റൺസുമായി പറത്താകാതെ നിന്നു. 97 പന്തിൽ 116 റൺസാണ് ശുഭ്മൻ ഗില്ലിന്റെ സംഭാവന. ക്യാപ്റ്റൻ രോഹിത് ശർമ (49 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 42), ശ്രേയസ് അയ്യർ (32 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 38) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. സൂര്യകുമാർ യാദവ് നാലു പന്തിൽ നാലു റൺസെടുത്ത് പുറത്തായി. കെ.എൽ.രാഹുൽ ആറു പന്തിൽ ഏഴു റൺസെടുത്തു. അക്ഷർ പട്ടേൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ഫീൽഡിങ്ങിനിടെ ജെഫ്രി വാൻഡെർസേയും അഷേൻ ബണ്ടാരയും പരിക്കേറ്റ് പുറത്തായതോടെ പത്തുപേരുമായാണ് ശ്രീലങ്ക മത്സരം പൂർത്തിയാക്കിയത്. റണ്ണൊഴുകി; പക്ഷേ കാണികൾ ഗ്രീൻഫീൽഡിൽ റണ്ണൊഴുകി. പക്ഷേ, മുമ്പത്തെപ്പോലെ കാണികൾ ഒഴുകിയില്ല. 40,000 പേർക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തിൽ എത്തിയത് ഏതാണ്ട് 15,000 പേർ. ഏകദിനമത്സരങ്ങളോടുള്ള വിമുഖതയും പരമ്പര ഇന്ത്യ നേടിയതും കാണികളെ അകറ്റി. നട്ടുച്ചയ്‌ക്ക് സ്‌റ്റേഡിയത്തിൽ വന്നിരിക്കാനുള്ള മടിയും തിരിച്ചടിയായി. ഒഴിഞ്ഞ സ്‌റ്റേഡിയത്തെ സൂചിപ്പിച്ച് ഏകദിന ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മുൻ ഇന്ത്യൻ ബാറ്റർ യുവ്‌രാജ്‌സിങ് ട്വിറ്ററിൽ പങ്കുവച്ചു. മുമ്പ് നടന്ന നാലു മത്സരങ്ങളെപ്പോലെ കാണികൾ എത്തിയില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. വിരാട് കോഹ്‌ലിയും ശുഭ്മാൻ ഗില്ലും സെഞ്ചുറിയുമായി തകർത്താടിയപ്പോൾ, ആർപ്പുവിളിച്ചും കൈയടിച്ചും പതാക വീശിയും പിന്തുണച്ചു. ലങ്ക കളിച്ചത് പത്തുപേരുമായി പത്തുപേരുമായാണ് ശ്രീലങ്ക മത്സരം പൂർത്തിയാക്കിയത്. ഫീൽഡിങ്ങിനിടെ ജെഫ്രി വാൻഡെർസേയും അഷേൻ ബണ്ടാരയും പരിക്കേറ്റ് പുറത്തായതാണ് ദ്വീപുകാർക്ക് വിനയായത്. മത്സരത്തിന്റെ 43–-ാം ഓവറിലായിരുന്നു സംഭവം. വിരാട് കോഹ്‌ലിയുടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ ഇരുവരും സ്‌ക്വയർ ലെഗ്ഗിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്‌ട്രെക്‌ചറിലാണ് സ്‌റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയത്. പിന്നാലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ‘പരിക്ക് പകരക്കാരനായാണ്’ വാൻഡെർസേക്കുപകരം ദുനിത് വെല്ലാലഗെ ഇന്നിങ്‌സിന്റെ ഇടവേളയിൽ ലങ്കൻടീമിൽ ഇടംപിടിച്ചത്. ഐസിസി നിയമപ്രകാരം ഒരു പകരക്കാരനെമാത്രമാണ് ഒരു കളിയിൽ ഇറക്കാനാകൂ. Read on deshabhimani.com