ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് നാളെ ; നയിക്കാൻ ബുമ്ര
ബർമിങ്‌ഹാം ഇന്ത്യ–-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന് നാളെ തുടക്കം. അഞ്ചുമത്സര പരമ്പരയിലെ അവസാന കളിയാണിത്. സെപ്‌തംബറിൽ അവസാനിക്കേണ്ട പരമ്പര കോവിഡ് വ്യാപനം കാരണമാണ് നീട്ടിയത്. ഇന്ത്യ 2–-1ന് മുന്നിലാണ്. 2007നുശേഷം ഇംഗ്ലണ്ട് മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ എത്തുന്നത്. യുവനിര അയർലൻഡിനെതിരായ ട്വന്റി–-20 പരമ്പര സ്വന്തമാക്കിയതിനുപിന്നാലെയാണ് സീനിയർ പട ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. കോവിഡ് ബാധിച്ച രോഹിത് ശർമ കളിച്ചില്ലെങ്കിൽ പേസർ ജസ്‌പ്രീത് ബുമ്രയാകും ഇന്ത്യയെ നയിക്കുക. രോഹിതിന് അന്തിമ കോവിഡ് പരിശോധന ബാക്കിയുണ്ട്. ഇന്ന് തീരുമാനമുണ്ടാകും. രോഹിതിനുപകരം ഓപ്പണിങ് ബാറ്റർ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1987ൽ കപിൽദേവിനുശേഷം മറ്റൊരു പേസറും ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്‌റ്റനായിട്ടില്ല. ബുമ്ര വന്നാൽ അത് മറ്റൊരു ചരിത്രമാകും. വൈസ് ക്യാപ്‌റ്റനായ ലോകേഷ് രാഹുൽ പരിക്കേറ്റ് നേരത്തേ ടൂർണമെന്റിൽനിന്ന് പുറത്തായിരുന്നു. ഇതോടെയാണ് ബുമ്രയിലേക്ക് നറുക്കുവീണത്. Read on deshabhimani.com