ഇന്ത്യ തിരിച്ചുവന്നു , ആറ് വിക്കറ്റ് ജയം ; രോഹിത് ശർമ വിജയശിൽപ്പി, തിളങ്ങി അക്‌സർ പട്ടേൽ
നാഗ്‌പുർ ആറ് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി–20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി (1–1). മഴകാരണം എട്ട് ഓവറായി ചുരുക്കിയ രണ്ടാമത്തെ കളിയിൽ ഓസീസ് ഉയർത്തിയ 91 റൺ വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കേ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമയാണ് (20 പന്തിൽ 46*) വിജയശിൽപ്പി. സ്കോർ: ഓസീസ് 5–90 ഇന്ത്യ 4–92 (7.2) അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ ഒമ്പത് റൺ വേണ്ടിയിരുന്നു. സിക്സറും ഫോറും പറത്തി ദിനേശ് കാർത്തിക് (2 പന്തിൽ 10*) ഫിനിഷർ വേഷം ഗംഭീരമാക്കി. കെ എൽ രാഹുൽ (10), വിരാട് കോഹ്--ലി (11), സൂര്യകുമാർ യാദവ് (0), ഹാർദിക് പാണ്ഡ്യ (9) എന്നിവർ പുറത്തായി. മഴയെത്തുടർന്ന് നാഗ്‌പുരിലെ മൈതാനം കുതിർന്നതിനാൽ രണ്ടരമണിക്കൂർ വൈകിയാണ് കളി തുടങ്ങിയത്. ആദ്യകളിയിലെ വിജയശിൽപ്പി മാത്യു വെയ്‌ഡാണ് (20 പന്തിൽ 43*) ഓസീസിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. ഈ വിക്കറ്റ് കീപ്പർ മൂന്ന് സിക്‌സറും നാല് ഫോറും പറത്തി. രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഇടംകൈയൻ സ്‌പിന്നർ അക്‌സർ പട്ടേൽ ഇന്ത്യക്കായി തിളങ്ങി. നിർണായകമായ അവസാനകളി നാളെ നടക്കും. Read on deshabhimani.com