ഫ്രഞ്ച് ഓപ്പൺ: അൽകാരെസ്–- ജൊകോവിച്ച് സെമി
പാരിസ്> ഇരുപത്തിമൂന്നാം ഗ്രാൻഡ് സ്ലാം ലക്ഷ്യമിടുന്ന നൊവാക് ജൊകോവിച്ചിന് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് സെമിയിൽ ഒന്നാംറാങ്കുകാരൻ കാർലോസ് അൽകാരെസ് എതിരാളി. അഞ്ചാംസീഡ് ഗ്രീസിന്റെ സ്‌റ്റെഫനോസ് സിറ്റ്‌സിപാസിനെ മറികടന്നാണ് അൽകാരെസ് സെമിയിലെത്തിയത്. വനിതാ സെമിയിൽ ഇന്ന് രണ്ടാംസീഡ് റഷ്യയുടെ അറീന സബലേങ്ക ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ നേരിടും. നിലവിലെ ചാമ്പ്യൻ ഇഗ ഷ്വാടെകും ബ്രസീലിന്റെ ബിയാട്രിസ് ഹദാദും തമ്മിലാണ് മറ്റൊരു സെമി. സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് അൽകാരെസ് മടക്കിയത് (6–-2, 6–-1, 7–-6). ആദ്യ സെറ്റിൽ രണ്ടുതവണ സിറ്റ്‌സിപാസിന്റെ സെർവ് ഭേദിച്ച അൽകാരെസ് അനായാസം മുന്നേറി. രണ്ടാംസെറ്റിലും ഗ്രീക്കുകാരന് മറുപടിയുണ്ടായില്ല. ഏഴ് വിന്നറുകളാണ് അൽകാരെസ് തൊടുത്തത്. മറുവശത്ത് സിറ്റ്‌സിപാസ് അഞ്ച് ഇരട്ടപ്പിഴവുകൾ വരുത്തി. മുപ്പത്താറുകാരനായ ജൊകോവിച്ച് റഷ്യയുടെ കറെൻ കച്ചനോവിനെ കടുത്ത പോരാട്ടത്തിൽ മറികടന്നാണ് സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ സെറ്റ് നഷ്ടമായശേഷമായിരുന്നു തിരിച്ചുവരവ്. അവസാന ഏഴ് ഗ്രാൻഡ് സ്ലാം ചാമ്പ്യൻഷിപ്പിൽ കളിച്ചതിൽ അഞ്ചിലും സെർബിയക്കാരന് കിരീടമുണ്ട്. വനിതാ ക്വാർട്ടറിൽ പോളണ്ടുകാരി ഇഗ 6–-4, 6–-2ന് അമേരിക്കയുടെ കൊകൊ ഗഫിനെ കീഴടക്കി. ബിയാട്രിസ് ടുണീഷ്യൻ താരം ഓനസ് ജാബുറിനെ 3–-6, 7–-6, 6–-1ന് മറികടന്നു. Read on deshabhimani.com