വരിക ഫ്രാൻസ്, വസന്തം ചൊരിയുക ; പോളിഷ് കോട്ട തകർത്ത് ഫ്രഞ്ച് പടയോട്ടം
പോളിഷ് കോട്ട തകർത്ത് ഫ്രഞ്ച് പടയോട്ടം. കിലിയൻ എംബാപ്പെ രണ്ടുതവണയും ഒളിവർ ജിറൂ ഒരിക്കലും നിറയൊഴിച്ചപ്പോൾ പോളണ്ട് കീഴടങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളിന്റെ ആധികാരിക ജയത്തോടെ ചാമ്പ്യൻമാരായ ഫ്രാൻസ് ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു. പെനൽറ്റിയിലൂടെ റോബർട്ട് ലെവൻഡോവ്‌സ്‌കി പോളണ്ടിനായി ഒരു ഗോൾ മടക്കി. ഫ്രഞ്ച് പടയോട്ടം ചെറുത്തുനിന്ന പോളിഷുകാർ ഇടവേള അതിജീവിക്കുമെന്ന് കരുതവേയാണ് ഗോൾ പിറന്നത്. എംബാപ്പെയുടെ പാസിൽ ജിറൂ അനായാസം ലക്ഷ്യംകണ്ടു. കളിയിലുടനീളം വേഗവും മിടുക്കുംകൊണ്ട് വിസ്‌മയിപ്പിച്ച എംബാപ്പെ രണ്ടാംപകുതിയിൽ വിജയമുറപ്പിച്ച് രണ്ട് ഗോൾ നേടി. മികച്ച രക്ഷപ്പെടുത്തലുകളുമായി ഒരിക്കൽക്കൂടി ബാറിനുകീഴിൽ അണിനിരന്ന പോളിഷ് ഗോളി വോയ്‌ചെക് സിറ്റെസ്‌നിയാണ് ഫ്രഞ്ച് വിളംബരം വൈകിച്ചത്. രണ്ട് ഏഷ്യൻ ടീമുകൾ തിങ്കളാഴ്‌ച ക്വാർട്ടർ തേടിയിറങ്ങും. രാത്രി എട്ടരയ്ക്ക് ജപ്പാൻ ക്രൊയേഷ്യയെയും 12.30ന് ദക്ഷിണകൊറിയ ബ്രസീലിനെയും നേരിടും. ഗ്രൂപ്പ് ഇയിൽ ജർമനിയെയും സ്‌പെയ്‌നിനെയും കീഴടക്കിയാണ് ജപ്പാന്റെ വരവ്. ഏഴാംലോകകപ്പ് കളിക്കുന്ന ജപ്പാൻ ഇതുവരെ ക്വാർട്ടറിൽ കടന്നിട്ടില്ല. ക്രൊയേഷ്യ നിലവിലെ റണ്ണറപ്പാണ്. അവസാന മത്സരത്തിൽ പോർച്ചുഗലിനെ കീഴടക്കിയ ആത്മവിശ്വാസവുമായാണ് കൊറിയ ബ്രസീലിനുമുന്നിൽ എത്തുന്നത്. Read on deshabhimani.com