ഖത്തർ ലോകകപ്പ് ഫുട്ബോൾ: ‘ഓഫുകാരെ’ പന്ത്‌ കുരുക്കും

സെൻസർ ഘടിപ്പിച്ച അഡിഡാസിന്റെ ലോകകപ്പ് പന്ത്


ജനീവ> ഖത്തർ ലോകകപ്പിൽ റഫറിമാരെ സഹായിക്കാൻ കൂടുതൽ സാങ്കേതികവിദ്യകളുമായി ഫിഫ. ഇത്തവണ ഓഫ്‌സൈഡുകാരെ പിടികൂടാൻ കൂടുതൽ കൃത്യതയുള്ള സംവിധാനമാണ്‌ ഒരുക്കുന്നത്‌. ലോകകപ്പിനുള്ള അഡിഡാസ്‌ പന്തിൽ സെൻസർ ഘടിപ്പിക്കും. അതുപോലെ സ്‌റ്റേഡിയത്തിനുള്ളിൽ പന്തിന്റെയും കളിക്കാരുടെയും ചലനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ 12 ക്യാമറകളുണ്ടാകും. ഈ സംവിധാനങ്ങൾ വീഡിയോ നിരീക്ഷണത്തെക്കാൾ വേഗത്തിലും കൃത്യമായും ഓഫ്‌സൈഡ്‌ കണ്ടുപിടിക്കാൻ ഉപകരിക്കുമെന്ന്‌ ഫിഫ വിലയിരുത്തി. റഫറി ഓഫ്‌സൈഡ്‌ വിളിക്കുമ്പോൾത്തന്നെ ത്രിമാനചിത്രം സ്‌റ്റേഡിയത്തിലെ സ്‌ക്രീനിൽ തെളിയും. കാണികൾക്ക്‌ ഓഫ്‌സൈഡിന്റെ കാരണം മനസ്സിലാക്കാനാകും. തുടർച്ചയായി മൂന്നാംതവണയാണ്‌ റഫറിമാരുടെ ജോലി എളുപ്പമാക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്‌. 2014 ബ്രസീൽ ലോകകപ്പിൽ പന്ത്‌ ഗോൾലൈൻ കടന്നോയെന്ന്‌ ഉറപ്പിക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. 2018ൽ വീഡിയോ സംവിധാനം (വാർ) കാര്യങ്ങൾ എളുപ്പമാക്കി. Read on deshabhimani.com

Related News