ജയത്തോടെ ഡൽഹി മുന്നിൽ ; സൺറൈസേഴ്സ് ഹെെദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കി



ദുബായ് ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹെെദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ് ഒന്നാമതെത്തി. ശ്രേയസ് അയ്യരും (41 പന്തിൽ 47* ) ശിഖർധവാനും (37 പന്തിൽ 42) അനായാസ ജയം സമ്മാനിച്ചു. സ്കോർ: ഹെെദരാബാദ് 9–134, ഡൽഹി 2–139 (17.5). അടിച്ചുകളിച്ച ഓപ്പണർ പ്രിഥ്വി ഷായെ 11 റണ്ണിന് നഷ്ടമായെങ്കിലും ധവാനും അയ്യരും പതറാതെ കളിച്ചു. ആറ് ഫോറും ഒരു സിക്സറുമായി കുതിച്ച ധവാനെ റഷീദ്ഖാൻ മടക്കി. ക്ഷമയോടെ കളിച്ച അയ്യർക്ക് ക്യാപ്റ്റൻ ഋഷഭ് പന്ത് (21 പന്തിൽ 35*) തുണയായി. അയ്യർ രണ്ടുവീതം സിക്സറും ഫോറും പറത്തി പുറത്താകാതെനിന്നു. പന്താകട്ടെ മൂന്ന് ഫോറും രണ്ട് സിക്സറുമടിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹെെദരാബാദിന് മൂന്നാംപന്തിൽ തിരിച്ചടിയേറ്റു. റണ്ണെടുക്കാതെ ഓപ്പണർ ഡേവിഡ് വാർണറെ പുറത്താക്കി പേസർ ആൻറിച്ച് നോർത്യേയാണ് കളിയുടെ നിയന്ത്രണം ഡൽഹിക്ക് നൽകിയത്. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ (18)  ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (18) മനീഷ് പാണ്ഡേ (17) എന്നിവർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അബ്ദുസമദും (21 പന്തിൽ 28) റഷീദ് ഖാനും (19 പന്തിൽ 22 റൺ) അവസാന ഓവറുകളിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് സ്കോർ 100 കടത്തിയത്.  ഡൽഹിക്കായി നോർത്യേ നാല് ഓവറിൽ 12 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്തു. പട്ടേൽ രണ്ട് വിക്കറ്റിന് വിട്ടുനൽകിയത് 21 റൺ. റബാദ 37 റൺ വഴങ്ങി മൂന്ന് വിക്കറ്റ് നേടി. Read on deshabhimani.com

Related News