ചാമ്പ്യൻ റയൽ ; ലിവർപൂളിനെ 1–0ന് തോൽപ്പിച്ചു ; വിജയഗോൾ വിനീഷ്യസ് നേടി
പാരിസ് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കിരീടം റയൽ മാഡ്രിഡിന്. ഫൈനലിൽ ലിവർപൂളിനെ ഒറ്റ ഗോളിന് വീഴ്‌ത്തിയാണ് 14–-ാം തവണയും റയൽ യൂറോപ്പിന്റെ ചാമ്പ്യൻ ടീമായത്. രണ്ടാം പകുതിയിൽ വിനീഷ്യസ് ജൂനിയറാണ് ലക്ഷ്യം കണ്ടത്. കളിയിലുടനീളം മികച്ച രക്ഷപ്പെടുത്തലുകൾ നടത്തിയ ഗോൾ കീപ്പർ തിബൗ കുർട്ടോയാണ് റയലിന്റെ വിജയശിൽപ്പി. 2018ലും സ്‌പാനിഷ് പടയോട് ലിവർപൂൾ ഫൈനലിൽ തോറ്റിരുന്നു. പാരിസിൽ നടന്ന മത്സരം അരമണിക്കൂർ കഴിഞ്ഞാണ് തുടങ്ങിയത്. കാണികളിൽ ഒരുവിഭാഗത്തിന് പ്രവേശന അനുമതി നിഷേധിച്ചതോടെ സംഘർഷമുണ്ടായി. കളിയുടെ തുടക്കം ലിവർപൂളിനായിരുന്നു മുൻതൂക്കം. എന്നാൽ പതിയെ റയൽ കളംപിടിച്ചു. ഇടവേളയ്‌ക്ക് മുമ്പേ കരീം ബെൻസെമ ലിവർപൂൾ വല കുലുക്കിയെങ്കിലും ‘വാർ’ തടഞ്ഞു. സലായുടെയും മാനെയുടെയും ഗോളെന്നുറച്ച ഷോട്ടുകൾ കുർട്ടോ തടഞ്ഞു. Read on deshabhimani.com