മെസി, മെസി മാത്രം ; ഏഴാം തവണയും ബാലൻ ഡി ഓർ പുരസ്കാരം
പാരിസ് ലയണൽ മെസിയെ വെല്ലാൻ ലോകഫുട്‌ബോളിൽ ആരുമില്ല. ഏഴാംവട്ടം ബാലൻ ഡി ഓർ സുവർണപന്തിൽ മെസി മുത്തമിട്ടു. കഴിഞ്ഞ സീസണിൽ അർജന്റീനയ്‌ക്കായും ബാഴ്‌സലോണയ്‌ക്കായും നടത്തിയ മികവാണ് മുപ്പത്തിനാലുകാരനെ തുടർച്ചയായ രണ്ടാംതവണയും ലോകത്തെ മികച്ച ഫുട്‌ബോൾ കളിക്കാരനുള്ള പുരസ്‌കാര ജേതാവാക്കിയത്. റോബർട് ലെവൻഡോവ്‌സ്‌കി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കെവിൻ ഡി ബ്രയ്‌ൻ തുടങ്ങിയ താരങ്ങളെ മറികടന്നാണ് മെസിയുടെ നേട്ടം. സ്‌പെയ്‌നിന്റെയും ബാഴ്‌സയുടെയും മധ്യനിരക്കാരി അലെക്‌സിയ പുറ്റെലാസാണ് വനിതാ താരം. ഫ്രഞ്ച് മാഗസിനായ ‘ഫ്രാൻസ് ഫുട്‌ബോളാണ്’ ബാലൻ ഡി ഓർ പുരസ്‌കാരം നൽകുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞവർഷം പുരസ്‌കാരമുണ്ടായിരുന്നില്ല. മുപ്പതംഗ അന്തിമ പട്ടികയിൽനിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ആറുവട്ടം പുരസ്‌കാരം സ്വന്തമാക്കിയ മെസി ഇത്തവണയും സാധ്യതകളിൽ മുന്നിലായിരുന്നു. അർജന്റീനയ്‌ക്കായി കോപ അമേരിക്കയും ബാഴ്‌സലോണയ്‌ക്കായി സ്‌പാനിഷ് കപ്പും നേടി. 41 ഗോളും 14 അവസരങ്ങളും ഈ സീസണിൽ സൃഷ്ടിച്ചു. 2009, 2010, 2011, 2012, 2015, 2019 വർഷങ്ങളിലാണ് ഇതിനുമുമ്പ് ജേതാവായത്. Read on deshabhimani.com