ഓസ്‌ട്രേലിയൻ ഓപ്പൺ ; ജൊകോ പറന്നു , തുടർച്ചയായ 26–ാംജയം, അഗാസിയുടെ റെക്കോഡിനൊപ്പം
മെൽബൺ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ 10–-ാംകിരീടം ലക്ഷ്യമിട്ട് സെർബിയക്കാരൻ നൊവാക് ജൊകോവിച്ചിന്റെ കുതിപ്പ്. ക്വാർട്ടറിൽ അഞ്ചാംസീഡ് ആൻഡ്രി റുബ്‌ലേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തായിരുന്നു മുപ്പത്തഞ്ചുകാരന്റെ മുന്നേറ്റം (6–-1, 6–-2, 6–-4). അമേരിക്കയുടെ ടോമ്മി പോളാണ് സെമിയിൽ ജൊകോയുടെ എതിരാളി.മെൽബൺ പാർക്കിൽ ജൊകോവിച്ചിന്റെ തുടർച്ചയായ 26–-ാംജയമായിരുന്നു. അമേരിക്കൻ മുൻ താരം ആന്ദ്രേ അഗാസിയുടെ റെക്കോഡിനൊപ്പമെത്തി. കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തതിനാൽ കഴിഞ്ഞവർഷം പുറത്താക്കപ്പെട്ട ജോകോവിച്ചിന്റെ ഗംഭീര തിരിച്ചുവരവാണ് മെൽബണിൽ കണ്ടത്. രണ്ടാംറൗണ്ടിനിടെ പേശീവലിവ് വലച്ചെങ്കിലും തളർന്നില്ല. നാളെ നടക്കുന്ന മറ്റൊരു സെമിയിൽ കറെൻ കചനോവും സ്‌റ്റെഫനോസ് സിറ്റ്‌സിപാസും ഏറ്റുമുട്ടും. അമേരിക്കയുടെതന്നെ ബെൻ ഷെൽട്ടണെ നാല് സെറ്റ് പോരാട്ടത്തിൽ മറികടന്നാണ് ടോമ്മി പോൾ സെമിയിൽ എത്തിയത് (6–-7, 6–-3, 7–-5, 6–-4). വനിതകളിൽ അറിന സബലേങ്കയും മഗ്‌ദ ലിനെറ്റും സെമിയിൽ കടന്നു. ഇന്നാണ് ഇരുവരും തമ്മിലുള്ള സെമി. മറ്റൊരു സെമിയിൽ എലേന റിബാകിനയും വിക്‌ടോറിയ അസരെങ്കയും തമ്മിൽ ഏറ്റുമുട്ടും. Read on deshabhimani.com