യുഎഇ പ്രവേശനം നാളെ മുതല്‍: മുന്‍കൂര്‍ അനുമതി നിര്‍ബന്ധം, ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് മടങ്ങാനാകില്ല



മനാമ > യുഎഇയിലേക്ക് വ്യാഴാഴ്‌ച മുതല്‍ വരുന്ന താമസ വിസക്കാര്‍ക്ക് മുന്‍കൂര്‍ പ്രവേശന അനുമതി നിര്‍ബന്ധം. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കുമാത്രമാണ് പ്രവേശനമെന്ന് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. ദുബായിലേക്ക് വരുന്നവര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സന്റെ (ജിഡിആര്‍എഫ്എ) അനുമതിയാണ് വേണ്ടത്. മറ്റ് യുഎഇ എമിറേറ്റിലേക്ക് വരുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റിയുടെ (ഐസിഎ) അനുമതി നിര്‍ബന്ധം. അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂവെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. യാത്രക്കാര്‍ ജിഡിആര്‍എഫ്എ, ഐസിഎ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കണം. യുഎഇയിലെ സര്‍ക്കാര്‍ സ്മാര്‍ട്ട് ആപ്പ്ുകള്‍ വഴി ലഭിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം വെക്കണം. യാത്രക്കാര്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതില്‍ ക്യുആര്‍ കോഡ് ഉണ്ടായിരിക്കണം. വിമാനത്തില്‍ കയറുന്നതിന് മുമ്പ് കോവിഡ് റാപ്പിഡ് പരിശോധന നടത്തണം. യുഎഇയില്‍ എത്തിയാല്‍ വിമാനതാവളത്തില്‍ കോവിഡ് പിസിആര്‍ പരിശോധനക്കും വിധേയമാകണമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി അറിയിച്ചു. ഇക്കാര്യങ്ങളും രേഖകളും എയര്‍ലൈനുകള്‍ ഉറപ്പുവരുത്തണം. ഇതിന് വിരുദ്ധമായി പ്രവേശിക്കുന്നവരെ വന്ന സ്ഥലത്തേക്ക് തിരിച്ചയക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട എയര്‍ലൈന്‍സിനായിരിക്കും. യുഎഇ അംഗീകരിച്ച വാക്‌സിനുകള്‍ ആണെങ്കില്‍ പോലും യുഎഇക്ക് പുറത്ത് നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് നിലവിലെ വ്യവസ്ഥ പ്രകാരം പ്രവേശനമില്ലെന്നും വിമാന കമ്പനികള്‍ അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളിലേക്ക് ആഗസ്ത് 15 വരെ റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി എത്തിഹാദ് അറിയിച്ചു. അതേസമയം, കുടുംബവുമായി വീണ്ടും കൂടിച്ചേരാന്‍ കാത്തിരിക്കുന്ന മാനുഷിക പരിഗണന അര്‍ഹിക്കുന്ന കേസുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകരും വിദ്യാര്‍ത്ഥികളും, സര്‍ക്കാര്‍ ജീവനക്കാര്‍, ചികിത്സ അത്യാവശ്യമുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നിബന്ധനയില്‍ ഒഴിവുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യക്കാര്‍ക്കാണ് യുഎഇ ദുരന്ത നിവാരണ അതോറിറ്റി പ്രവേശന അനുമതി നല്‍കിയത്. Read on deshabhimani.com

Related News