താമസ രേഖകൾക്കുള്ള ഇളവുകൾ യുഎഇ പിൻവലിച്ചു; വിസ കാലാവധി നീട്ടാനുള്ള തീരുമാനം റദ്ദാക്കി



അബുദാബി > ജൂലൈ 11 മുതൽ വിസ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യുഎഇ ക്യാബിനറ്റ് ഉത്തരവിറക്കി.  ഇതനുസരിച്ച് സന്ദർശക വിസയിലും റസിഡൻസ് വിസയിലും കാലാവധി അവസാനിച്ച്‌ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് ഡിസംബർ മാസം 2020 വരെ വിസ കാലാവധി നീട്ടി നൽകിക്കൊണ്ടുള്ള മുൻ തീരുമാനം റദ്ദാക്കി. 2020 മാർച്ച് 1 ന് താമസവിസയുടെ കാലാവധി തീർന്ന യു എ ഇ ക്ക് പുറത്തുള്ള എല്ലാവർക്കും രാജ്യത്തേക്ക് മടങ്ങി വരാൻ ഒരു നിശ്ചിത സമയം പ്രഖ്യാപിക്കും. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഫ്ലൈറ്റ് സർവീസ് പുനരാരംഭിക്കുന്നതിനനുസരിച്ചായിരിക്കും ഈ തീരുമാനം. രാജ്യത്തിന് പുറത്ത് ആറ് മാസത്തിലേറെയായി തുടരുന്നവർക്കും ഇത് ബാധകമായിരിക്കും. രാജ്യത്തിനകത്തുള്ളവർക്ക് താമസരേഖകൾ പുതുക്കുന്നതിന് മൂന്നു മാസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചിട്ടുണ്ട്. ജൂലൈ 11 മുതൽ താമസ രേഖയുമായി ബന്ധപ്പെട്ട എല്ലാ ഫീസിളവുകളും സർക്കാർ നിർത്തലാക്കി. താമസക്കാർക്ക് രേഖകൾ പുതുക്കുന്നതിനും മറ്റും സർക്കാരിന്റെ സേവന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടും സാമൂഹിക അകലം നിലനിർത്തിക്കൊണ്ടും ആണ് സർക്കാർ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News