ഹജ്ജ്: എല്ലാ പ്രായക്കാർക്കും അനുമതി, ഉംറ വിസ 90 ദിവസമാക്കി



മനാമ> ഈ വർഷം ഹജ്ജിന് പ്രായപരിധിയോ പ്രത്യേക നിയന്ത്രണങ്ങളോ ഇല്ലെന്ന്‌ സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷം തീർഥാടകരുടെ പ്രായപരിധി 60 ആയി കുറച്ചതാണ്‌ ഒഴിവാക്കിയത്‌. ഹജ്ജ്, ഉംറ തീർഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻഷുറൻസ് പോളിസി നിരക്ക് സൗദി ഗണ്യമായി കുറച്ചു. ഹജ്ജ് തീർഥാടകരുടെ പോളിസി 109 റിയാലിൽ(ഏതാണ്ട് 2,374 രൂപ) നിന്ന് 29 റിയാൽ (631 രൂപ) ആയും ഉംറ തീർഥാടകരുടേത്‌ 235 റിയാലിൽ (5,119 രൂപ) നിന്ന് 88 റിയാലായും(1,917 രൂപ) കുറച്ചു. ഉംറ വിസ കാലാവധി 30 ദിവസത്തിൽനിന്ന് 90 ദിവസമായി ദീർഘിപ്പിച്ചു. ഉംറ വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് സൗദിയിലെ ഏത് നഗരവും സന്ദർശിക്കാം. 2020, 2021 വർഷങ്ങളിൽ സൗദിക്ക് പുറത്തുള്ള തീർഥാടകർക്ക് ഹജ്ജിന് അനുമതിയുണ്ടായിരുന്നില്ല. 2022ൽ സൗദിക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 10 ലക്ഷം തീർഥാടകർക്കായിരുന്നു അനുമതി. Read on deshabhimani.com

Related News