ദേശാഭിമാനി ഡിജിറ്റൽ പ്രചാരകർക്ക് കേളിയുടെ ആദരം
റിയാദ് > ദേശാഭിമാനി മുഖപ്രസംഗം ശബ്ദരൂപത്തിലും, പത്രം പി.ഡി.എഫ്. രൂപത്തിലും റിയാദിൽ നിന്ന് ലോകമൊട്ടാകെ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന കേളിയുടെ സൈബർവിംഗ് വിഭാഗം പ്രവർത്തകരെ കേളിയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ആദരിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടൽ അങ്കണത്തിൽ നടന്ന കേളിയുടെ ഇരുപതാം വാർഷികാഘോഷ വേളയിലാണ് സൈബർവിംഗ് പ്രവർത്തകരെ ആദരിച്ചത്. 2015 മെയ് 26നാണ് കേളിയുടെ ഇപ്പോഴത്തെ രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം.സാദിഖ് മുഖപ്രസംഗ വായനക്ക് തുടക്കം കുറിച്ചത്. പ്രാരംഭ കാലത്ത് എഡിറ്റിംഗില്ലാതെ തുടങ്ങിയ വായന തുടർന്ന് എഡിറ്റിംഗോടുകൂടിയാണ് മുന്നോട്ട് പോയത്. മഹേഷ് കോടിയത്ത്, ബിന്ദ്യാ മഹേഷ്, പ്രിയ വിനോദ്, സജീന സിജിൻ , സന്ധ്യ പുഷ്പരാജ് , മാജിദ ഷാജഹാൻ എന്നിവരായിരുന്നു ആദ്യകാലങ്ങളിലെ വായനക്കാർ. സീബ കൂവോട്, സീന സെബിൻ, ശ്രീഷ സുകേഷ്, ഫസീല നാസർ എന്നിവരാണ് ഇപ്പോൾ മുഖപ്രസംഗ വായന നടത്തുന്നത്. സൈബർവിംഗ് ചെയർമാൻ കൂടിയായ ബിജു തായമ്പത്ത് വായനയും, എഡിറ്റിങ്ങും നടത്തുന്നതിനു പുറമെ മുഖപ്രസംഗ വായനയുടെ സമ്പൂർണ്ണ ഉത്തരവാദിത്വവും വഹിക്കുന്നു. നൗഷാദ് കെ.ടിക്കും എഡിററിംഗ് ചുമതലയുണ്ട്. 2016 ലാണ് ദേശാഭിമാനി ദിനപത്രം റിയാദിൽ നിന്ന് പി.ഡി.എഫ്. രൂപത്തിൽ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. സിജിൻ കൂവള്ളൂർ, സുനിൽ സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് പത്രം പി.ഡി.എഫ്. രൂപത്തിലിറങ്ങുന്നത്. നൗഫൽ പൂവക്കുറുശ്ശിയും ഈ ഉദ്യമത്തിൽ പങ്കാളിയായിരുന്നു. ദേശാഭിമാനി പത്രവും മുഖപ്രസംഗവും ഡിജിറ്റൽ രൂപത്തിൽ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിലുള്ള കേളിയുടെ ഈ ഉദ്യമം റിയാദ് സന്ദർശിച്ച ദേശാഭിമാനിയുടെ ചുമതലക്കാരായ ഗോവിന്ദൻ മാസ്റ്റർ, കെ.ജെ.തോമസ്, പി.രാജീവ് എന്നിവരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. Read on deshabhimani.com