യാത്രാവിമാനങ്ങൾ അണുവിമുക്തമാക്കിയിരുന്നോ എന്ന് പരിശോധിക്കണം: കേരള പ്രവാസി സംഘം
തിരുവനന്തപുരം യാത്രാവിമാനങ്ങൾ അണുവിമുക്തമാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേരള പ്രവാസി സംഘം. വിമാന സർവീസുകൾ റദ്ദാക്കുന്നതുവരെയുള്ള ഘട്ടത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കോവിഡ്–- 19 കേസുകളെല്ലാം വിമാനയാത്രികർക്കോ അല്ലെങ്കിൽ അവരിൽ നിന്ന് പകർന്നതോ ആണ്. ദുബായിൽ വലിയ തോതിൽ കോവിഡ് കേസുകൾ ഇല്ലാതിരുന്നസമയത്തും അവിടെനിന്ന് എത്തിയവർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു യാത്ര കഴിഞ്ഞാൽ വിമാനത്തിനകത്ത് സുഗന്ധ തെെലങ്ങൾ സ്പ്രേ ചെയ്യുകയും തുടയ്‌ക്കുകയും ചെയ്യാറുണ്ട്. കോവിഡ്–- 19ന്റെ സാഹചര്യത്തിൽ വിമാനം അണുവിമുക്തമാക്കുന്നതിന് കമ്പനികൾ പ്രത്യേക സംവിധാനമൊരുക്കിയിരുന്നില്ല. നിരോധനകാലം കഴിഞ്ഞ് സർവീസ് ആരംഭിച്ചാലും ഇത് ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ പ്രത്യേകം പരിശോധന വേണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com