കുവെെറ്റിൽ സിവിൽ ഐഡി വിതരണത്തിൽ കാലതാമസം ഒഴിവാക്കും



കുവൈത്ത് സിറ്റി> സിവിൽ ഐ.ഡി വിതരണത്തിൽ കാലതാമസം ഒഴിവാക്കാന്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി).രാജ്യത്ത് സിവിൽ ഐഡി കാർഡുകൾ വിതരണത്തില്‍ വരുന്ന കാലതാമസം ആയിരക്കണക്കിന് സ്വദേശികളെയും  പ്രവാസികളെയും ബാധിക്കുന്നുണ്ട്. സിവിൽ രജിസ്ട്രേഷൻ കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജാബർ അൽ കന്ദരി ഇക്കാര്യത്തിൽ ചില പ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ മേയ് 23 നു മുമ്പ് സമര്‍പ്പിച്ച അപേക്ഷകരുടെ സിവിൽ ഐ.ഡി കാര്‍ഡുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഈ അപേക്ഷകര്‍ പുതിയ അപേക്ഷ നല്‍കണമെന്നും, അഞ്ച് ദീനാര്‍ ഫീസ്‌ നല്‍കേണ്ടതില്ലെന്നും പബ്ലിക് അതോറിറ്റി അധികൃതര്‍ പറഞ്ഞു. ഇഷ്യൂ ചെയ്ത കാർഡുകൾ പ്രോസസ്സിംഗ് മെഷീനുകളിൽ അടിഞ്ഞുകൂടുന്നത് തടയാൻ ഉടനടി ശേഖരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി . ഇങ്ങനെ കൂടിക്കിടക്കുന്നത് പുതിയ കാർഡുകൾ നൽകുന്നതിന് കാലതാമസമുണ്ടാക്കും. നിലവില്‍ പാസിക്ക് സമര്‍പ്പിക്കുന്ന പുതിയ അപേക്ഷകളില്‍  24 മുതൽ 48 മണിക്കൂറിനുള്ളിൽ കാർഡുകൾ  ഇഷ്യൂ ചെയ്യുന്നുണ്ട്. ഈ മാറ്റം സിവിൽ കാർഡിനായി കാത്തിരിക്കുന്നവരുടെ പ്രതിസന്ധി കുറച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് മാസത്തിന് മുമ്പായി നല്‍കിയ അപേക്ഷകരുടെ രണ്ട് ലക്ഷത്തോളം സിവില്‍ ഐ.ഡി കാര്‍ഡുകളാണ് വിതരണം ചെയ്യാനുള്ളത്.ഈ സാഹചര്യത്തിലാണ് മേയ് മാസത്തിന് മുമ്പായി ലഭിച്ച അപേക്ഷകളിൽ വിതരണം നിർത്തി വെക്കാനും പുതിയ അപേക്ഷ സ്വീകരിക്കാനും തീരുമാനിച്ചതെന്ന് അൽ കന്ദരി പറഞ്ഞു .   Read on deshabhimani.com

Related News