ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു



ദുബായ് >  ഇന്ത്യയിൽ നടക്കുന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. തുടർച്ചയായി രണ്ടാം വർഷമാണ് യുഎഇ അതിഥി രാജ്യമായി ജി20യിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയും ഈ വർഷം ഇന്ത്യയുമാണ് യുഎഇയെ അതിഥി രാജ്യമായി ക്ഷണിച്ചത്. സമൃദ്ധിയും, സുസ്ഥിരവുമായ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനുള്ള എല്ലാ വികസന പദ്ധതികളിലും അന്താരാഷ്ട്ര സഹകരണവും ബഹുമുഖ പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി20 യോഗങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ശൈഖ് അബ്ദുള്ള പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരവും ചരിത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കട്ടെ എന്ന് അൽ നഹ്യാൻ ആശംസിക്കുകയും, യുഎഇയുടെ ഉറച്ച പിന്തുണ അറിയിക്കുകയും ചെയ്തു. രണ്ട് പ്രധാന സെഷനുകളാണ് ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ നടന്നത്. ബഹുരാഷ്ട്രവാദത്തെക്കുറിച്ചും, ഭക്ഷണം, ഊർജം, സുരക്ഷ, വികസന സഹകരണം എന്നീ മേഖലകളെക്കുറിച്ചുള്ള ആദ്യ സെഷനിൽ ബഹുമുഖ പ്രവർത്തനത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ശൈഖ് അബ്ദുല്ല സംസാരിച്ചു. രണ്ടാം സെഷൻ തീവ്രവാദവും മയക്കുമരുന്നും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉയർന്നുവരുന്നതുമായ ഭീഷണികളെക്കുറിച്ചും, അവ നേരിടുന്നതിനുള്ള യോജിച്ച പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടന്നു. യോഗങ്ങളിൽ സഹമന്ത്രി അഹമ്മദ് അലി അൽ സയീഗ്, ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾ നാസർ അൽ ഷാലി എന്നിവരും പങ്കെടുത്തു.   Read on deshabhimani.com

Related News