യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനകൾ ലയിക്കുന്നു‌; ആദ്യലയനം ചേതനയും സമീക്ഷയും



ലണ്ടൻ> യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനകൾ ലയിക്കുവാൻ തീരുമാനമായി.  അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് യുകെ & അയർലണ്ടിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ AIC നൽകിയത്. AIC സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ വിളിച്ചുചേർത്ത യോഗത്തിൽ സമീക്ഷ യുകെ , ചേതന യുകെ, ക്രാന്തി അയർലണ്ട് എന്നീ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. യുകെയിലെ സംഘടനകളായ ചേതനയും സമീക്ഷയുമാണ് ആദ്യ ഘട്ടത്തിൽ ലയിക്കുന്നത്. അയർലണ്ടിൽ ക്രാന്തി ഏക ഇടത് സംഘടനയായി തുടരും. ഒരു രാജ്യത്ത് വ്യത്യസ്ത സംഘടനകളായി നിൽക്കാതെ ഒറ്റ സംഘടനയായി പ്രവർത്തിക്കണം എന്ന പാർട്ടി തീരുമാനവും അതിൻ്റെ പ്രാധാന്യവും  ഇതുവരെ കൈക്കൊണ്ട നടപടികളും സെക്രട്ടറി ഹർസെവ്ബയിൻസ് യോഗത്തിൽ വിശദീകരിച്ചു.   സമീക്ഷ യുകെ ,ചേതന യുകെ എന്നീ സംഘടനകളുടെ നാഷണൽ കമ്മിറ്റികൾ ലയനത്തിനായുള്ള  AIC നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നു.   യോഗത്തിൽ  ചേതനയെ പ്രതിനിധീകരിച്ച് സുജു ജോസഫ് (പ്രസിഡന്റ്), ലിയോസ് പോൾ (സെക്രട്ടറി),  വിനോ തോമസ്, സുനിൽ ലാൽ, എബ്രാഹം, ജിന്നി ചാക്കോ എന്നിവരും സമീക്ഷയെ പ്രതിനിധീകരിച്ച് പ്രസാദ് ഒഴാക്കൽ (വൈ.പ്രസിഡന്റ്), ബിനോജ് ജോൺ (ജോ. സെക്രട്ടറി), കേന്ദ്രസെക്രട്ടേറിയറ്റ്‌ അംഗങ്ങളായ  ആഷിഖ് മുഹമ്മദ് നാസർ, അബ്ദുൽ മജീദ് ,  ക്രാന്തി അയർലന്റിനുവേണ്ടി ഷിനിത്ത്. എ.കെ (പ്രസിഡന്റ്), മനോജ് മന്നത്ത് , പ്രീതി മനോജ് ,  AIC എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഗിന്ദർ ബെയ്‌ൻസ്‌ , രാജേഷ് ചെറിയാൻ, രാജേഷ് കൃഷ്ണ, ജനേഷ് നായർ, ശ്രീകുമാർ എന്നിവരും പങ്കെടുത്തു.   നിലവിൽ മൂന്നു വ്യത്യസ്ത സംഘടനകളായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനകളുടെ യോജിപ്പിനുള്ള AIC നിർദ്ദേശം യോഗം അംഗീകരിച്ചു. ഇതിനായി ഒരു അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കും. അഡ്‌ഹോക് കമ്മിറ്റിയുടെ കോ-ഓർഡിനേറ്ററായി ജനേഷ് നായരെ യോഗം ചുമതലപ്പെടുത്തി. ഏപ്രിൽ വരെ ഇരു സംഘടനകളുമായി നടത്തുന്ന സംയുക്തമായ ചർച്ചകളുടെയും സമയബന്ധിതമായ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാകും ലയനം എന്ന് കൾച്ചറൽ കോർഡിനേറ്റർ ജനേഷ് വിശദമാക്കി. എൽ ഡി എഫ് യുകെ യുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും പരമാവധി പ്രവർത്തകരെ ഉൾപ്പെടുത്തുവാനും ജില്ലാതല ഗ്രൂപ്പുകൾ പ്രചരിപ്പിക്കുവാനും യോഗം തീരുമാനിച്ചു. തെരെഞ്ഞെടുപ്പ് മുൻ നിർത്തി ദേശാഭിമാനിയുടെ പ്രചാരണം വിപുലപ്പെടുത്തുവാനും നാട്ടിൽ അതിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കുവാനും രൂപം നൽകിയ കർമ്മ പദ്ധതി കോർഡിനേറ്റർ രാജേഷ് ചെറിയാൻ വിശദീകരിച്ചു. Read on deshabhimani.com

Related News