ഇന്ത്യക്കാർ ഉൾപ്പെടെ 30,000 പ്രവാസികളെ കുവൈത്ത് നാടുകടത്തി



മനാമ> എണ്ണായിരത്തലധികം ഇന്ത്യക്കാർ ഉൾപ്പെടെ 30,000 പ്രവാസികളെ കുവൈത്ത് 2022ൽ നാടുകടത്തി. മയക്കുമരുന്ന് ഉപയോഗം, അടിപിടി, മോഷണം, വ്യാജ മദ്യ നിർമ്മാണം, വിവിസ കാലാവധി കഴിഞ്ഞ താമസം, കുവൈത്ത് നിയമങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങയ വിവിധ നിയമ ലംഘനങ്ങളിലാണ് ഇത്രയും പ്രവാസികളെ നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം 17,000 പുരുഷന്മാരെയും 13,000 വനിതകളെയും നാടുകടത്തി. പുരുഷന്മാരിൽ 6,400 പേർ ഇന്ത്യക്കരാണ്. കൂടാതെ, 3,500 ബംഗ്ലാദേശികൾ, 3,000 ഈജിപ്തുകാർ എന്നിവരും ഉൾപ്പെടുന്നു. വനിതകളിൽ 1,700 പേർ ഇന്ത്യക്കാരാണ്. സ്ത്രീകളിൽ 3,000 ഫിലിപ്പൈൻകാർ, 2,000 ശ്രീലങ്കക്കാർ, 1,400 എത്യോപ്യക്കാർ എന്നിവരും ഉൾപ്പെടുന്നു. മാനസികരോഗാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ പെർമിറ്റ് റദ്ദാക്കാനും അവരെ നാടുകടത്താനും ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഏകോപിപ്പിച്ച് പ്രവർത്തിക്കും. ഇക്കാര്യം പാർലമെന്റ് സമിതി ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രാലയം മാനസികരോഗാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ പട്ടിക തയ്യാറാക്കുകയും രോഗത്തിന്റെ തീവ്രതയനുസരിച്ച് തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. വിട്ടുമാറാത്ത മാനസിക രോഗങ്ങളുള്ളവരെയാണ് രാജ്യത്തുനിന്ന് തിരിച്ചയക്കുക. മാനസികാരോഗ്യ ആശുപത്രിയിൽ കഴിയുന്ന 9,272 പ്രവാസികളിൽ ഭൂരിഭാഗം പേർക്കും ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്. അത്  വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും അപകട സാധ്യതവർധിപ്പിക്കുന്നതായും മന്ത്രാലയം ആശങ്കപ്പെടുന്നു. കൂടതെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രവാസികൾക്ക് നൽകിയ മരുന്ന് കുറിപ്പടികളുടെ എണ്ണം 15,000 കവിഞ്ഞു. മാനസിക രോഗികളെ നാടുകടത്തുന്നത് രാജ്യത്തിന്റെ അവകാശമാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പ്രാദേശിക പത്രത്തോട് പറഞ്ഞു. രാജ്യത്തിന് ദോഷം ചെയ്യുന്നതായി കാണുന്നുവെങ്കിൽ പാർലമെന്റിൽ നിന്നുള്ള നിയമനിർമ്മാണത്തിന്റെ ആവശ്യമില്ലാതെ ആഭ്യന്തര മന്ത്രാലയത്തിന് അവരെ നാടുകടത്താനുള്ള നിയമം പുറപ്പെടുവിക്കാൻ കഴിയുമെന്നും അറിയിച്ചു. Read on deshabhimani.com

Related News