ഹജ്ജ് പദ്ധതികള്‍ പരിപൂര്‍ണ്ണ വിജയം; സൗദി ഭരണകൂടത്തിന് അഭിനന്ദനം



റിയാദ്> ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള മിനായിലെ കല്ലേറ് അവസാനിച്ച  സഹചര്യത്തില്‍  തീര്‍ത്ഥാടകര്‍ മിന വിട്ടു മക്കയിലേക്ക് തിരിച്ചു. ഇനി അവര്‍ക്ക് ബാക്കിയുള്ളത് തങ്ങളുടെ നാടുകളിലേക്ക് തിരിക്കുന്നതിന് മുമ്പായുള്ള  വിശുദ്ധ കഅബയിലെ വിടവാങ്ങല്‍ പ്രദക്ഷിണമാണ്. യാതൊരു പ്രയാസവുംകൂടാതെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിപ്പിക്കാന്‍  തീര്‍ത്ഥാടകര്‍ക്ക് സാധിച്ചു. കോവിഡ് പൂര്‍ണ്ണമായും വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ഹജ്ജ് കര്‍മ്മങ്ങളില്‍ സൗദി ഭരണകൂടം പുലര്‍ത്തിയ നിതാന്ത ജാഗ്രത പ്രത്യേകം പ്രശംസനീയമാണ്. ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ വിജയകരമായി പര്യവസാനിച്ചതില്‍  സൗദി  ഗ്രാന്‍ഡ് മുഫ്തിയും കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്സ് ചെയര്‍മാനും , സ്‌കോളര്‍ലി റിസര്‍ച്ച് ആന്‍ഡ് ഇഫ്ത ജനറല്‍ പ്രസിഡണ്ടുമായ  ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ്  ആലു -ഷൈഖ്, രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകന്‍ സല്‍മാന്‍  രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അഭിനന്ദനങ്ങള്‍ അറിയിച്ചു.   ഹജ്ജ് കര്‍മ്മങ്ങള്‍ വിജയകരമായി പര്യവസാനിച്ചതില്‍ രാജ്യത്തെ വിവിധ വകുപ്പ് മന്ത്രിമാര്‍, പ്രവിശ്യാ ഗവര്‍ണര്‍മാര്‍, വകുപ്പ് മേധാവികള്‍, പണ്ഡിത ശ്രേഷ്ഠര്‍, ഉന്നത വ്യകതിത്വങ്ങള്‍ എല്ലാവരും ,രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകന്‍ സല്‍മാന്‍  രാജാവിനെയും  കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും അഭിനനന്ദിച്ചു. തീര്‍ഥാടകര്‍ക്ക്  ഹജ്ജ് കര്‍മ്മങ്ങള്‍   അനായാസം   പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ ഈജിപ്ത് മുഫ്തി ഡോ. ശൗഖി അലാമും സൗദി രാജാവിനെ  അഭിനന്ദിച്ചു.   കൗണ്‍സില്‍ ഓഫ് സ്‌കോളേഴ്സ് ഓഫ് പാകിസ്ഥാന്‍ ചെയര്‍മാനും, വേള്‍ഡ് കൗണ്‍സില്‍ ഫോര്‍ ദി ഗ്ലോറി ഓഫ് ദി ഹോളി മോസ്‌കിന്റെ സെക്രട്ടറി ജനറലുമായ ഷെയ്ഖ് ഹാഫിസ് മുഹമ്മദ് താഹിര്‍ മഹ്‌മൂദ് അഷ്റഫി,   ഈ വര്‍ഷത്തെ ഹജ്ജ് സീസണിന്റെ വിജയത്തെ പ്രശംസിക്കുകയും സ്വന്തം പേരിലും പാക്കിസ്ഥാനിലെ പണ്ഡിതന്മാര്‍ക്കും ജനങ്ങള്‍ക്കും ഇസ്ലാമിക സമൂഹത്തിനും  വേണ്ടി സൗദി ഭരണകൂടത്തിന് ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്തു.     Read on deshabhimani.com

Related News