100 ശതമാനം വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി സൗദിയിൽ ആദ്യ വിമാനം പറന്നുയർന്നു



ദുബായ്>  പൂർണമായും വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി സൗദിയിൽ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയർന്നു. സൗദിയുടെ ബജറ്റ് എയർലൈനായ ഫ്ലൈഡീൽ വിമാനമാണ് തലസ്ഥാനമായ റിയാദിൽ നിന്ന് ജിദ്ദയിലേയ്‌ക്ക് വനിതാ ജീവനക്കാരുമായി സർവീസ് നടത്തിയത്. ഏഴംഗ ക്രൂവിൽ ഫസ്റ്റ് ഓഫീസർ ഉൾപ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്ലൈഡീൽ വക്താവ് ഇമാദ് ഇസ്‌കന്ദറാണി പറഞ്ഞു. ക്യാപ്റ്റൻ  വിദേശ വനിതയായിരുന്നു. രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂർത്തിയാക്കിയതിനു ശേഷം എയർലൈൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു. വർഷങ്ങളിൽ വ്യോമയാന മേഖലയിൽ സ്‌ത്രീകളുടെ കൂടുതൽ സാന്നിധ്യം ഉണ്ടാകുമെവിവി സൗദി അറേബ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 2019ൽ ഒരു വനിതാ സൗദി കോ പൈലറ്റുമായി സൗദി സിവിൽ ഏവിയേഷൻ ആദ്യ വിമാനം പറത്തിയിരുന്നു. സൗദിയെ ആഗോള ട്രാവൽ ഹബ്ബാക്കി മാറ്റുന്ന വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനാണ് സൗദി അറേബ്യ മുൻ‌തൂക്കം നൽകുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വർഷത്തിൽ 330 ദശ ലക്ഷം യാത്രക്കാരുടെ വർദ്ധനവിനാണ് സൗദി ലക്ഷ്യമിടുന്നത്. 2030 ഓടെ ഈ മേഖലയിലേക്ക് 100 ബില്യൺ ഡോളർ നിക്ഷേപം നടത്തുക, ഒരു പുതിയ ദേശീയ വിമാനക്കമ്പനി കൂടി സ്ഥാപിക്കുക, റിയാദിൽ ഒരു പുതിയ "മെഗാ എയർപോർട്ട്" നിർമ്മിക്കുക, വർഷത്തിൽ അഞ്ചു ദശലക്ഷം ടൺ ചരക്കുനീക്കം സാധ്യമാക്കുക എന്നിവയാണ് സൗദി ലക്ഷ്യമിടുന്നത്. Read on deshabhimani.com

Related News