ദുബായിയിൽ ഫാൻസി നമ്പറിന്‌ 72.7 കോടി; ലോകത്തിലെ മൂന്നാമത്തെ വലിയ ലേലത്തുക



ദുബായ് >  ദുബായിൽ ഫാൻസി നമ്പർ ലേലത്തിന് പോയത്  72.7 കോടിയ്ക്ക്. വാഹനത്തിന്റെ ഫാൻസി നമ്പർ ലേലത്തിൽ ലോകത്തിലെ  മൂന്നാമത്തെ വലിയ ലേലത്തുകയാണ് ഇത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (MBRGI) എമിറേറ്റ്‌സ് ലേലവുമായി സഹകരിച്ച്, പ്രത്യേക വാഹന പ്ലേറ്റ് നമ്പറുകൾക്കും മൊബൈൽ നമ്പറുകൾക്കുമുള്ള ചാരിറ്റി ലേലത്തിലാണ് AA 8 എന്ന നമ്പർ പ്ലേറ്റ് ഇത്രയും വലിയ തുകയ്ക്ക് ലേലത്തിന് പോയത്. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ), എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (ഡ്യൂ), എമിറേറ്റ്‌സ് ടെലികമ്മ്യൂണിക്കേഷൻ ഗ്രൂപ്പ് കമ്പനി പിജെഎസ്‌സി (ഇറ്റിസലാത്ത്) എന്നിവയുമായി ചേർന്നാണ് ലേലം നടന്നത്. നാല് വാഹന പ്ലേറ്റ് നമ്പറുകളും 10 പ്രത്യേക മൊബൈൽ നമ്പറുകളും ചാരിറ്റി ലേലത്തിൽ വെച്ചപ്പോൾ രണ്ട് മണിക്കൂറിനുള്ളിൽ ആകെ AED 53 ദശലക്ഷം ദിർഹം ( 110 കോടി ഇന്ത്യൻ രൂപ) സമാഹരിച്ചു, ഇതോടെ റമദാൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന സംരംഭത്തിലേക്ക് ശേഖരിച്ച മൊത്തം സംഭാവന AED391 ദശലക്ഷം ദിർഹം (812 കോടി ഇന്ത്യൻ രൂപ) ആയി. നിരവധി വ്യവസായികൾ, വിശിഷ്ട വ്യക്തികൾ, മനുഷ്യസ്‌നേഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചാരിറ്റി ലേലത്തിന്റെ വരുമാനം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച 1 ബില്യൺ മീൽസ് സംരംഭത്തിലേക്ക് വിനിയോഗിക്കും. 50 രാജ്യങ്ങളിലെ പാവപ്പെട്ടവർക്കും പോഷകാഹാരക്കുറവുള്ളവർക്കും ഭക്ഷ്യസഹായം നൽകുന്ന പദ്ധതിയാണ് ഇത്. ഐക്യരാഷ്ട്രസഭയുമായി ഏകോപിപ്പിച്ചാണ് ഭക്ഷണ സഹായം വിതരണം ചെയ്യുന്നത്. Read on deshabhimani.com

Related News