നാല് രാജ്യങ്ങളിലേക്ക് കൂടി ജൂലൈയിൽ എമിറേറ്റ്സ് വിമാനങ്ങൾ പറക്കും
ദുബായ്> ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് നാല് രാജ്യങ്ങളിലേക്കു കൂടി വിമാന സർവീസുകൾ പുനരാരംഭിക്കും. കെയ്റോ, തുണീഷ്യ എന്നിവിടങ്ങളിലേക്ക് ജൂലൈ ഒന്നു മുതലും ഗ്ളാസ്ഗോവിലേക്ക് ജൂലൈ 15 മുതലും മാലിയിലേക്ക് ജൂലൈ 16 മുതലും എമിറേറ്റ്സ് സർവീസ് പുനരാരംഭിക്കും. ഇതോടെ മൊത്തം 52 രാജ്യങ്ങളിലേക്ക് എമിറേറ്റ്സ് വിമാനങ്ങൾ പറക്കും. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ പസഫിക്, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള കണക്ഷൻ സർവീസുകളും ഇതോടൊപ്പം ആരംഭിക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എമിറേറ്റ്സ് എയർലൈൻസ് നിർത്തി വെച്ചിരിക്കുകയായിരുന്നു. വിപണി സജീവമാകുന്ന മുറയ്ക്ക് യാത്രക്കാരുടെ പോക്കുവരവിനും കമ്പോളത്തിന്റെ സജീവതയ്ക്കും ട്രാവൽ സർവീസ് പുനരാരംഭിയ്ക്കൽ കാരണമാകും. പുതിയ ട്രാവൽ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യു എ ഇ പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവർക്കും ജൂലൈ 7 മുതൽ ദുബായിലേക്ക് യാത്ര ചെയ്യാനാകും Read on deshabhimani.com