ദമാമിൽ ഗാർഹിക പീഡനം നേരിടേണ്ടി വന്ന ജോലിക്കാരിയെ നവോദയനാട്ടിലെത്തിച്ചു



ദമ്മാം> ദമാമിൽ സ്വദേശിയുടെ വീട്ടിൽ ജോലിക്കിടെ ഗാർഹിക പീഡനത്തിനിരയായ യുവതിയെ നവോദയ നാട്ടിലെത്തിച്ചു. കോട്ടയം സ്വദേശിനിയായ സൗദാമിനി വിദ്യാർഥിനിയായ തന്റെ മകളെ പഠിപ്പിക്കാനും ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് കരകയറാനുമാണ് പ്രവാസിയായി സൗദിയിലെ റഹീമയിലെത്തുന്നത്.  8 മാസം മുൻപ് വീട്ട് ജോലിക്കെത്തിയ അവർക്ക്  കൊടിയ പീഢനങ്ങളാണുണ്ടായത്. വീട്ടുടമ പലപ്പോഴും ഭക്ഷണം പോലും നൽകിയിരുന്നില്ല.രക്ഷപെടാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് നവോദയ റഹീമ കുടുംബവേദി നേതാക്കളായ അഡ്വ: സുജ ജയൻ, ടോണി ആൻ്റണി എന്നിവരെ സൂദാമിനി ബന്ധപ്പെടുകയായിരുന്നു. നവോദയ കേന്ദ്ര കുടുംബവേദി പ്രസിഡൻ്റും ലോക കേരള സഭാംഗവുമായ നന്ദിനി മോഹൻ, നവോദയ കേന്ദ്ര എക്സികുട്ടീവ് അംഗം ജയൻ മെഴുവേലി എന്നിവർ ഇടപെട്ടു. പോലീസ് ഇടപെട്ടതോടെ  സ്പോൺസർ സൗദാമിനിക്ക് പുറം ലോകമായി ബന്ധപ്പെടാനുള്ള അവസരം നിഷേധിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് നന്ദിനി മോഹൻ നോർക്ക റൂട്ട്സിലൂടെ ഇന്ത്യൻ എംബസ്സിക്ക് നല്കിയ പരാതിയുടെയും, നവോദയ സാമൂഹ്യ ക്ഷേമ വിഭാഗം ചെയർമാൻ ഹനീഫ മൂവാറ്റുപുഴയുടെയും കൺവീനർ ഉണ്ണികൃഷ്ണന്റെയും ഇടപെടലിന്റെയും  അടിസ്ഥാനത്തിലാണ്  സൗദാമിനിയെ മോചിപ്പിക്കാനായത്.  റഹീമ പോലീസ് ഉന്നതാധികാരി പ്രശ്നത്തിൽ നേരിട്ട് ഇടപെടുകയും  സ്പോൺസറിൽ നിന്ന് എക്സിറ്റ് വാങ്ങി നൽകുകയും ചെയ്യുകയായിരുന്നു.  നവോദയ കേന്ദ്രകുടുംബവേദി സൗജന്യമായി  വിമാനടിക്കറ്റ് നൽകുകയും ദമ്മാമിൽ നിന്നും കൊളൊംബോ വഴിയുള്ള ശ്രീലങ്കൻ എയർലൈൻസിൽ കയറ്റിവിടുകയുമാണുണ്ടായത്. നെടുമ്പാശ്ശേരിയിൽ അവരുടെ കുടുംബാംഗങ്ങളോടൊപ്പം നവോദയ കേന്ദ്ര വൈ: പ്രസിഡണ്ട് മോഹനൻ വെള്ളിനേഴി, നന്ദിനി മോഹൻ, കുടുംബവേദി, കേന്ദ്ര വൈ: പ്രസിഡണ്ട് ഷാഹിദ ഷാനവാസ് എന്നിവർചേർന്ന്  അവരെ സ്വീകരിച്ചു.   Read on deshabhimani.com

Related News