ഗള്‍ഫില്‍ ഇന്ത്യക്കാരില്‍ ആശങ്ക; മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ചികിത്സയിൽ



മനാമ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ചികിത്സയിലും നിരീക്ഷണത്തിലുമാണ്‌. ഇതുവരെ മൂന്നു മലയാളികൾ മരിച്ചു. ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ചില പ്രദേശങ്ങൾ അടച്ചു. എല്ലാ ഗൾഫ് രാജ്യങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ട്. കുവൈത്തിൽ  മലയാളികൾ ഉൾപ്പെടെ 530 ഇന്ത്യക്കാർക്ക് രോ​ഗം സ്ഥിരീകരിച്ചു. സ്വദേശികൾ കഴിഞ്ഞാൽ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്. മലയാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ ശുഐഖ് (അബ്ബാസിയ), ലേബർ ക്യാമ്പുകൾ സ്ഥിതിചെയ്യുന്ന മഹാബുല്ല എന്നിവ അടച്ചു. ലേബർ ക്യാമ്പുകളിൽ ചിലത്  നിരീക്ഷണകേന്ദ്രങ്ങളാക്കി. ബഹ്‌റൈനിൽ 135 ഇന്ത്യക്കാർ രോ​ഗികളായി. ആറുപേർ രോഗമുക്തരായി. യുഎഇയിൽ മാർച്ച് 31 വരെ 664 കേസ്‌ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 71 ഇന്ത്യക്കാരുണ്ട്. ഒരു മലയാളി കോവിഡ് ബാധിച്ച്‌ മരിച്ചു. മലയാളികൾ കൂടുതലായും താമസിക്കുന്ന ദെയ്‌റ, നയിഫ് ഉൾപ്പെടുന്ന അൽ റാസ് മേഖല അടച്ചിട്ടു. സൗദിയിൽ രോ​ഗികളില്‍ 53 ശതമാനം പ്രവാസികളാണ്‌. കണ്ണൂർ, മലപ്പുറം സ്വദേശികളായ യുവാക്കൾ മരിച്ചു. റിയാദിലും മദീനയിലും മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ചികിത്സയിലുണ്ട്. മാർച്ച് 30 മുതൽ ചികിത്സ സൗജന്യമാണ്. റിയാദടക്കം പൂര്‍ണസമയ കര്‍ഫ്യൂ തുടരുന്നു.പലയിടത്തും ലേബർ ക്യാമ്പുകളും അടച്ചു. ആകെ മരണം 47 ആയി. ഖത്തറിലെ 2512 രോഗ ബാധിതരിൽ പകുതിയിലേറെയും പ്രവാസികൾ. ഒമാനില്‍ മലയാളികൾ തിങ്ങിപ്പാർക്കുന്ന വിലയാത്ത് മത്ര രണ്ടു ദിവസംമുമ്പ്‌ അടച്ചു.  മസ്‌കത്തും അടച്ചിട്ടിരിക്കയാണ്. ടെസ്റ്റും ചികിത്സച്ചെലവും കഴിഞ്ഞദിവസംമുതൽ സൗജന്യമാക്കി. ചില ഗൾഫ് രാജ്യങ്ങളിൽ ക്വാറന്റൈൻ, ഐസൊലേഷൻ കേന്ദ്രങ്ങളുടെ അപര്യാപ്തത പ്രതിസന്ധി സൃഷ്ടിക്കുന്നു.   Read on deshabhimani.com

Related News