കോവിഡ്‌; 24 മണിക്കൂറിനിടെ ഒമാനില്‍ നാല്‌ മരണം കൂടി



മസ്‌കത്ത് > കൊറോണവൈറസ് ബാധിച്ച് ഒമാനില്‍ 24 മണിക്കൂറിനിടെ രണ്ട് പ്രവാസികളടക്കം നാലു പേര്‍ കൂടി മരിച്ചു. 57 ഉം 60 ഉം വയസുള്ള രണ്ട് പ്രവാസികള്‍ വെള്ളിയാഴ്ച രാത്രിയും 70 കാരനായ സ്വദേശി രാവിലെയുമാണ് മരിച്ചത്. 65 വയസുള്ള സ്വദേശി വ്യാഴാഴ്ച രാത്രി മരിച്ചിരുന്നു. ഇതോടെ രാജ്യത്തെ കോവിഡിനെതുടര്‍ന്നുള്ള മരണം 34 ആയി. ഒരാഴ്‌ചക്കിടെ 12 പേരാണ് ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ രണ്ട് മലയാളികള്‍ അടക്കം 22 പ്രവാസികളും 12 സ്വദേശികളുമാണ്  മരിച്ചത്. ഒമാനില്‍ വെള്ളിയാഴ്ച 233 പ്രവാസികള്‍ ഉള്‍പ്പെടെ 424 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കേസുകള്‍ 6,794 ആയി ഉയര്‍ന്നു. ഇതില്‍ 1,821 പേര്‍ രോഗമുക്തരായി. അതേസമയം, ഈദ് അവധിക്കാലത്ത് മസ്‌കറ്റ് ഗവര്‍ണറേറ്റിലെ കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈദ് അല്‍ ഫിത്വറിന്റെ രണ്ടാം ദിവസം മുതലാണ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയ, മബേല ഇന്‍ഡസ്ട്രിയല്‍ ഏരിയ, ദര്‍സെയ്ത്ത്, ശരാദി, റുസൈല്‍ എന്നിവടങ്ങളിലെ മെഡിക്കല്‍ ഫിറ്റ്‌നസ് പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവടങ്ങളാണ രണ്ടാം പെരുന്നാള്‍ ദിനം മുതല്‍ തുറക്കുക. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഈ സേവനം തുടര്‍ന്നും നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.   Read on deshabhimani.com

Related News