പ്രവാസികളുടെ നാട്ടിലെ വൈദ്യ പരിശോധന നിരീക്ഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങൾ



മനാമ> ഗള്‍ഫിലേക്ക് വരുന്ന പ്രവാസികള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നടക്കുന്ന ആരോഗ്യ പരിശോധന നിരീക്ഷിക്കാന്‍ ജിസിസി രാജ്യങ്ങളുടെ തീരുമാനം. ഇതിനായി ഗള്‍ഫ് രാജ്യങ്ങള്‍ പ്രത്യേക ആരോഗ്യ സമിതിയെ നിയോഗിക്കും. നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച ആശുപത്രികളില്‍ നിന്നുള്ള പരിശോധന സര്‍ട്ടിഫിക്കറ്റുകളാണ് വിസക്കായി പ്രവാസികള്‍ ഹാജരാക്കുന്നത്. സാംക്രമിക രോഗം ബാധിച്ചവര്‍ വരുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. മിക്ക പ്രവാസികള്‍ക്കും ഇവിടെ എത്തിയാലും മെഡിക്കല്‍ പരിശോധനയുണ്ട്. എന്നാല്‍, കൊറോണവൈറസ് പശ്ചാത്തലത്തില്‍ ഗള്‍ഫിലേക്ക് വരുന്ന പ്രവാസികളുടെ വൈദ്യ പരിശോധന കൂടുതല്‍ ഗൗരവമായി സമീപിക്കാനാണ് ഗള്‍ഫ് തീരുമാനം. യോഗ്യമായ ജോലികളിലാണോ ഇവര്‍ നിയമിക്കപ്പെടുന്നതെന്നും ഇതുവഴി ഉറപ്പുവരുത്തും. ഇലക്ട്രോണിക്‌ സംവിധാനത്തിലൂടെ പ്രവാസി ആരോഗ്യ പരിശോധനയില്‍ സഹകരിക്കാനും ഗള്‍ഫ് ആരോഗ്യ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത ആരോഗ്യ കേന്ദ്രങ്ങളുമായി ഇടപഴകുന്നത് അവസാനിപ്പിക്കാനും 2016ല്‍ ജിസിസി വിദേശ മന്ത്രിമാര്‍ തീരുമനിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കോറോണവൈറസ് ബാധിതരിലും മരിച്ചവരിലും വലിയൊരു ഭാഗം പ്രവാസികളാണ്. സ്വദേശികളിലും വിദേശികളിലും രോഗം മൂര്‍ച്ചിവരിലും കോവിഡ് മരണത്തിന് കീഴടങ്ങിയവരിലും ഭൂരിഭാഗവും ദീര്‍ഘകാല രോഗങ്ങള്‍ ഉളളവരാണ്. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് നാട്ടില്‍ നടക്കുന്ന മെഡിക്കല്‍ പരിശോധന സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ആലോചന. അതിനിടെ, ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 7,76,664 പേര്‍ക്കാണ് ചൊവ്വാഴ്ച വരെ കൊറോണവൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 6,490 പേര്‍ മരിച്ചു. 7,17,591 പേര്‍ക്ക് രോഗം ഭേദമായി. സൗദി-3,26,930, ഖത്തര്‍-1,22,214, കുവൈത്ത്-96,301, ഒമാന്‍-90,660, യുഎഇ-80,266, ബഹ്‌റൈന്‍-60,965 എന്നിങ്ങനെയാണ് ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍. സൗദിയിലാണ് ഏറ്റവും കൂടുതല്‍ മരണം. ഇതുവരെ 4,305 പേര്‍ മരിച്ചു. ഒമാനില്‍ 797, കുവൈത്തില്‍ 568, യുഎഇയില്‍ 399, ബഹ്‌റൈനില്‍ 213 പേരും മരിച്ചു. Read on deshabhimani.com

Related News