സാകിയയെ സോണിയ സന്ദർശിച്ചില്ല ; ഹിന്ദുക്കൾ എതിരാകാൻ കാരണമാകുമെന്ന്‌ മുതിര്‍ന്ന നേതാക്കൾ ഉപദേശിച്ചു



  ന്യൂഡൽഹി ഗുജറാത്ത്‌ വംശഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ്‌ മുൻ എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയെ സോണിയ ഗാന്ധി സന്ദർശിക്കാതിരുന്നത്‌ ഭൂരിപക്ഷ വോട്ടുകൾ നഷ്ടമാകുമോയെന്ന ആശങ്കയിൽ. കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി 2002 മാർച്ചിലാണ്‌ സോണിയ പാർലമെന്റിലെ പ്രതിപക്ഷ പാർടി എംപിമാർക്കൊപ്പം അഹമ്മദാബാദിൽ എത്തിയത്‌. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെയായിരുന്നിത്‌. എന്നാല്‍ എഹ്‌സാൻ ജാഫ്രിയുടെ വിധവയെയും കുടുംബത്തേയും സന്ദർശിക്കാൻ സോണിയ കൂട്ടാക്കിയില്ല. സാകിയയെ സന്ദർശിക്കുന്നത്‌ ഹിന്ദുക്കൾ എതിരാകാൻ കാരണമാകുമെന്ന്‌ നേതാക്കൾ ഉപദേശിച്ചതായിരുന്നു കാരണം. പകരം സോണിയ താമസിക്കുന്ന സർക്യൂട്ട്‌ ഹൗസിലേക്ക്‌ സാകിയയെയും മകനെയും രഹസ്യമായി വിളിച്ചുവരുത്തി. ഏഷ്യൻ ഏജ്‌ അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഐപിഎസ്‌ ഓഫീസർ ആർ ബി ശ്രീകുമാറിന്റെ ‘ഗുജറാത്ത്‌: ബിഹൈൻഡ്‌ ദി കർട്ടൻ’ പുസ്‌തകത്തിലും ഇക്കാര്യം വിശദമാക്കുന്നുണ്ട്‌. സോണിയ മോദിയെ ‘മരണത്തിന്റെ ഏജന്റ്‌’ എന്ന്‌ വിളിച്ചെന്നും അമിത്‌ ഷായെ നൂറുദിവസം ജയിലിൽ അടച്ചെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇപ്പോള്‍ വാദമുയര്‍ത്തുന്നതിലും കഴമ്പില്ല. മരണ ഏജന്റ്‌ എന്ന സോണിയയുടെ പരാമർശം 2002ലെ വംശഹത്യയുടെ ഘട്ടത്തിലല്ല. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയിലായിരുന്നു. തെരഞ്ഞെടുപ്പ്‌ കമീഷൻ നോട്ടീസ്‌ നൽകിയപ്പോൾ സോണിയ നിലപാട്‌ തിരുത്തുകയും ചെയ്തു. 2004 മുതൽ 2014 വരെ കേന്ദ്രം ഭരിച്ചിട്ടും ഗുജറാത്ത്‌ വംശഹത്യയിൽ ഉൾപ്പെട്ട ഉന്നത സംഘപരിവാർ നേതാക്കളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കോൺഗ്രസിനായില്ല. Read on deshabhimani.com

Related News