ചിന്തൻശിബിരിൽ ദളിത്‌യുവതിക്ക്‌ പീഡനം ; യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെ പുറത്താക്കി



തിരുവനന്തപുരം യൂത്ത്‌കോൺഗ്രസ്‌ നേതൃക്യാമ്പായ പാലക്കാട്ടെ ചിന്തൻശിബിരിൽ ദളിത്‌യുവതിയെ പീഡിപ്പിക്കാൻശ്രമിച്ച സംഭവത്തിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെ കോൺഗ്രസ്‌ പുറത്താക്കി. യുവതിയുടെ പരാതിയിൽ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം വിവേക്‌ എച്ച്‌ നായരെ  ഒരു വർഷത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി അറിയിച്ചു. സംഭവത്തിന്‌ ആറുമാസത്തിനുശേഷമാണ്‌ നടപടി. തിരുവനന്തപുരത്തുകാരിയായ യുവതി  അന്നു തന്നെ പരാതി നൽകിയിരുന്നെങ്കിലും  യൂത്ത്‌കോൺഗ്രസ്‌  നേതൃത്വം പരാതി മുക്കി.  തുടർന്ന്‌ യുവതി അഖിലേന്ത്യ നേതൃത്വത്തിനടക്കം പരാതി നൽകിയതോടെ ഗത്യന്തരമില്ലാതെയാണ്‌ കെപിസിസി നടപടിയെടുത്തത്‌. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിലും ചില കോൺഗ്രസ്‌ നേതാക്കളും ഇടപെട്ട്‌ വിവേകിനെ സംരക്ഷിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്‌. പാലക്കാട് ചിന്തൻശിബിർ സംസ്ഥാന ക്യാമ്പിനിടെ  മദ്യപിച്ചെത്തിയ വിവേക്‌ ശുചിമുറിയിൽവെച്ച്‌ മോശമായി പെരുമാറിയെന്നാണ്‌ പരാതി. സംഭവം വാർത്തയായതോടെ  നിസ്സാരവൽക്കരിക്കാനാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ അന്ന്‌ ശ്രമിച്ചത്‌. പരാതിയുണ്ടെങ്കിൽ മൂടിവയ്‌ക്കില്ലെന്നും പൊലീസിന്‌ കൈമാറുമെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. സ്വഭാവദൂഷ്യത്തിന്‌ മുമ്പും പാർടി നടപടി നേരിട്ടയാളാണ്‌ വിവേക്‌. Read on deshabhimani.com

Related News