‘ബുൾഡോസർ രാജ്‌’ : ന്യായീകരിച്ച്‌ 
യുപി സർക്കാർ



ന്യൂഡൽഹി ബിജെപി വക്താക്കളുടെ പ്രവാചകനിന്ദയ്‌ക്ക്‌ എതിരായ പ്രതിഷേധങ്ങളും വസ്‌തുവകകൾ ബുൾഡോസറുകൾ ഉപയോഗിച്ച്‌ ഇടിച്ചുപൊളിക്കുന്ന മുനിസിപ്പാലിറ്റി നടപടിയും തമ്മിൽ ബന്ധമില്ലെന്ന്‌ ഉത്തർപ്രദേശ്‌ സർക്കാർ. ‘ബുൾഡോസർരാജിന്‌’ എതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്‌ത ഹർജികളിലാണ്‌ യോഗി ആദിത്യനാഥ്‌ സർക്കാരിന്റെ വിശദീകരണം.  ‘കലാപങ്ങളിൽ’ പങ്കെടുത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഇടിച്ചുനിരത്തൽ അതിന്റെ ഭാഗമല്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. കാൺപുർ, പ്രയാഗ്‌രാജ്‌ മുനിസിപ്പാലിറ്റികളിലെ അനധികൃതകെട്ടിടങ്ങളാണ്‌ നിയമങ്ങൾ പൂർണമായും പാലിച്ച്‌ ബുൾഡോസറുകൾ ഉപയോഗിച്ച്‌ ഇടിച്ചുനിരത്തിയതെന്നും സർക്കാർ അറിയിച്ചു. ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയ്‌ക്കെതിരെ യുപിയിൽ പ്രതിഷേധിച്ചവരോടുള്ള പ്രതികാരനടപടിയായാണ്‌ ഇടിച്ചുനിരത്തലെന്ന ആരോപണം ശക്തമായിരുന്നു. നടപടി നിയമാനുസൃതമാകണമെന്ന്‌ സുപ്രീംകോടതി സർക്കാരിന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ‘ബുൾഡോസർ രാജ്‌’ നിയമസംവിധാനത്തിനുനേരെയുള്ള കൊഞ്ഞനംകുത്തലാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ സുപ്രീംകോടതി, ഹൈക്കോടതി മുൻ ജഡ്‌ജിമാരും മുതിർന്ന അഭിഭാഷകരും സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണയ്‌ക്ക്‌ കത്ത്‌ നൽകിയിരുന്നു. Read on deshabhimani.com

Related News