കന്യകാത്വപരിശോധന ഭരണഘടനാവിരുദ്ധം; സിസ്‌‌റ്റർ സെഫിക്ക്‌ നഷ്‌ടപരിഹാരത്തിന്‌ അപേക്ഷിക്കാമെന്ന്‌ ഡൽഹി ഹൈക്കോടതി



ന്യൂഡൽഹി> കന്യാകാത്വപരിശോധന ഭരണഘടനാവിരുദ്ധമാണെന്നും അത്‌ നടത്താൻ പാടില്ലെന്നും ഡൽഹി ഹൈക്കോടതി. സിസ്‌റ്റർ അഭയക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്‌‌റ്റർ സെഫിയുടെ കന്യാകത്വപരിശോധന നടത്തിയത്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ ജസ്‌റ്റിസ്‌ സ്വർണകാന്തശർമ ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി ജുഡീഷ്യൽ കസ്‌റ്റഡിയിലോ പൊലീസ്‌ കസ്‌റ്റഡിയിലോ ഉള്ള പ്രതികളുടെ  കന്യകാത്വപരിശോധന നടത്തുന്നത്‌ ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന്‌ ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു.  പൗരൻമാരുടെ സ്വകാര്യതയും അന്തസും ലംഘിക്കുന്ന കന്യകാത്വപരിശോധനകൾ നടത്താൻ പാടില്ലെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. ക്രിമിനൽക്കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ സിസ്‌റ്റർ സെഫിക്ക്‌ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടതിന്റെ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും ഹൈക്കോടതി നിർദേശം നൽകി. സിബിഐയുടെയും കേന്ദ്രസർക്കാരിന്റെയും വാദങ്ങൾ തള്ളിയാണ്‌ ഹൈക്കോടതി ഉത്തരവ്‌. ഈ  വിഷയത്തിൽ ഡൽഹിഹൈക്കോടതിക്ക്‌ ഇടപെടാനുള്ള അധികാരമില്ലെന്ന്‌ ആയിരുന്നു സിബിഐയുടെയും കേന്ദ്രസർക്കാരിന്റെയും വാദം. എന്നാൽ, ദേശീയ മനുഷ്യാവകാശ കമീഷന്റെ ആസ്ഥാനം ഡൽഹിയിലായതിനാൽ ഇടപെടാനുള്ള അധികാരമുണ്ടെന്ന്‌ കോടതി വിശദീകരിച്ചു. കന്യാകാത്വ പരിശോധന ചോദ്യം ചെയ്‌ത്‌ സിസ്‌റ്റർ സെഫി 2009ൽ നൽകിയ ഹർജിയിലാണ്‌ ഡൽഹി ഹൈക്കോടതി ഉത്തരവ്‌. 2020ൽ സിസ്‌റ്റർ അഭയ വധക്കേസിൽ  കുറ്റക്കാരിയാണെന്ന്‌ കണ്ടെത്തി സിബിഐ പ്രത്യേക കോടതി സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നു. കന്യാകാത്വ പരിശോധനാഫലം ഉൾപ്പടെയുള്ള തെളിവുകൾ കണക്കിലെടുത്തായിരുന്നു വിധി. എന്നാൽ, ഈ വിധിക്ക്‌ എതിരെ പ്രതികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരുന്നു. കന്യാകത്വപരിശോധനയ്‌ക്ക്‌ എതിരെ സിസ്റ്റർ സെഫി നൽകിയ ഹർജി നേരത്തെ മനുഷ്യാവകാശകമീഷൻ തള്ളിയിരുന്നു. അഡ്വ.റോമിചാക്കോ സിസ്റ്റർ സെഫിക്ക്‌ വേണ്ടി ഹാജരായി. Read on deshabhimani.com

Related News