ചമോലി: രക്ഷാ പ്രവർത്തനത്തിന്‌ തടസ്സമായി തുരങ്കനിര്‍മാണം



ന്യൂഡൽഹി വൻദുരന്തമുണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനത്തിന്‌ തടസ്സം വരുത്തുംവിധം നിർമാണപ്രവർത്തനം തുടരുന്നുവെന്ന്‌ സ്ഥലം സന്ദർശിച്ച സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യ കിസാൻസഭ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്‌ണൻ. റോഡുപണിയും റെയിൽവേ തുരങ്കം പണിയും താൽക്കാലികമായിപോലും നിർത്തിവച്ചിട്ടില്ല. അതിനാല്‍ ദുരന്തമേഖലയിലേ‌ക്കുള്ള യാത്ര അപകടകരമായി‌. കാണാതായവരിൽ ബഹുഭൂരിപക്ഷത്തിന്റെയും മൃതദേഹം കണ്ടെത്തിയിട്ടില്ല‌–-വിജു കൃഷ്‌ണൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. എൻടിപിസിയുടെ ഋഷി ഗംഗ, തപോവൻ ജലവൈദ്യുത പദ്ധതികളുടെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന പാവപ്പെട്ട കരാർ തൊഴിലാളികളാണ്‌ ദുരന്തത്തിനിരയായത്‌. കൂടുതലും അതിഥിത്തൊഴിലാളികളാണ്‌. ഇവരെ അന്വേഷിച്ചെത്തുന്ന ബന്ധുക്കൾക്ക്‌ വിവരം നൽകാൻ സർക്കാർ സംവിധാനമില്ല. പുറത്തുനിന്ന്‌ വരുന്ന ബന്ധുക്കൾക്ക്‌‌‌ ഭക്ഷണം നൽകാനോ വിശ്രമകേന്ദ്രം തയ്യാറാക്കാനോ തയ്യാറായിട്ടില്ല.  സിഐടിയു യൂണിയൻ നേതാക്കളുമായി ബന്ധപ്പെട്ടാണ്‌ ജാർഖണ്ഡ്‌ സർക്കാർ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചത്‌. 13 പാലം ഒലിച്ചുപോയതിനാല്‍‌ 33 ഗ്രാമം ഒറ്റപ്പെട്ടു. പാലങ്ങൾ പുനർനിർമിച്ചില്ലെങ്കിൽ ഗ്രാമവാസികൾക്ക്‌ പുറംലോകത്തേ‌ക്ക്‌ വരാനാകില്ല–-വിജു കൃഷ്‌ണൻ പറഞ്ഞു. Read on deshabhimani.com

Related News