കർഷകരെ ഭയന്ന് ബിജെപി



ന്യൂഡൽഹി > ചരിത്രത്തിലെ ഏറ്റവുംവലിയ കർഷകപ്രക്ഷോഭത്തിന്റെ തീനാളമേറ്റ്‌ കരിവാളിച്ചുനിൽക്കുന്ന ബിജെപിക്ക്‌ അഞ്ച്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ കനത്ത പ്രതിസന്ധിയാണ്‌. ഉത്തർപ്രദേശിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും കർഷകർ ബിജെപിക്കെതിരെ നേരിട്ട്‌ രംഗത്തുണ്ട്‌. കർഷകരടക്കമുള്ള ജനങ്ങളെ കബളിപ്പിച്ചാണ്‌ 2014 മുതൽ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടം കൊയ്‌തത്‌. ഇപ്പോൾ കാപട്യം തിരിച്ചറിഞ്ഞ കർഷകർ ബിജെപി കോർപറേറ്റ്‌ പക്ഷത്താണെന്ന്‌ തുറന്നടിക്കുന്നു. ഡൽഹി അതിർത്തികളിലെ സമരം നിർത്തിയെങ്കിലും മിനിമം സംഭരണവില (എംഎസ്‌പി)യ്‌ക്ക്‌ വേണ്ടിയുള്ള പോരാട്ടം  തുടരുകയാണ്‌. സംയുക്ത കിസാൻ മോർച്ചയും അഖിലേന്ത്യ കിസാൻസഭയും ഇതര സംഘടനകളും പ്രചാരണ–- പ്രക്ഷോഭ പരിപാടികളിലാണ്‌. എംഎസ്‌പി നിയമപരമായി പ്രഖ്യാപിക്കാൻ ആരാണ്‌ തടസ്സമെന്ന ചോദ്യമാണ്‌ കർഷകർ ഉന്നയിക്കുന്നത്‌. കോർപറേറ്റുകൾക്ക്‌ കൊള്ളലാഭം കൊയ്യാൻ അവസരം നൽകാനാണ്‌ എംഎസ്‌പി പ്രഖ്യാപിക്കാത്തതെന്നാണ്‌ കർഷകർ പറയുന്നത്‌. കർഷകരുടെ ചോദ്യത്തിന്‌ കൃത്യമായ മറുപടി നൽകാതെ ഒരു പാർടിക്കും മുന്നോട്ടുപോകാനാകില്ല. നയപരമായ വിഷയങ്ങളിൽ ആടിക്കളിക്കുന്ന കോൺഗ്രസ്‌ ദുർബലമാകുന്നത്‌ ഈ സാഹചര്യത്തിലാണ്‌. ബിജെപി തീവ്രവർഗീയ അജൻഡ വീണ്ടും പുറത്തെടുക്കുന്നത്‌ ഈ പ്രതിസന്ധി മറികടക്കാനുമാണ്‌. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർടി മുന്നണിയും പഞ്ചാബിൽ ആം ആദ്‌മി പാർടി, സംയുക്ത സമാജ്‌ മോർച്ച എന്നിവയും ബിജെപിക്ക്‌ ബദലാണ്‌. ഉത്തരാഖണ്ഡിൽ ഇടതുപക്ഷ കക്ഷികൾ മുന്നണിയായി മത്സരിക്കും.   Read on deshabhimani.com

Related News