കേന്ദ്ര ബജറ്റ്‌ ഇന്ന് ; എയിംസ്‌ ഉണ്ടാകുമോ , ഉറ്റുനോക്കി കേരളം



തിരുവനന്തപുരം കേന്ദ്ര ബജറ്റിൽ ഇത്തവണയെങ്കിയും എയിംസ്‌ ഇടംപിടിക്കുമോ എന്നാണ്‌ കേരളം ഉറ്റുനോക്കുന്നത്‌. ബുധനാഴ്‌ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ കേന്ദ്ര ബജറ്റ്‌ അവതരിപ്പിക്കും. ദീർഘകാല ആവശ്യമായ എയിംസ്‌ അനുമതിയുടെ വക്കിൽമാത്രമേ എത്താറുള്ളൂ. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികമുണ്ടുതാനും. റവന്യുകമ്മി ഗ്രാന്റും ജിഎസ്‌ടി നഷ്ടപരിഹാരവുമടക്കം ഇല്ലാതാകുന്ന സാഹചര്യത്തിൽ പ്രത്യേക സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു. കടമെടുപ്പ്‌ പരിധി ഉയർത്തലും ജിഎസ്‌ടി നഷ്ടപരിഹാര കാലാവധി നീട്ടലും മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യമാണ്‌. കടമെടുപ്പ് പരിധി 2017ന്‌ മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. തൊഴിലുറപ്പ് പദ്ധതിയുടെ അടക്കം വകയിരുത്തൽ ഉയർത്തണം. സിൽവർ ലൈൻ, ശബരി റെയിൽ, ശബരി വിമാനത്താവള പദ്ധതികൾക്ക്‌ അനുമതി ലഭിക്കണം. ശബരിപാത, നേമം–-കോച്ചുവേളി ടെർമിനലുകൾ, തലശേരി -മൈസൂരു, കാഞ്ഞങ്ങാട്– പാണത്തൂർ–കണിയൂർ പാതകൾ എന്നീ പദ്ധതി ആവശ്യങ്ങളും കേന്ദ്ര പരിഗണനയിലാണ്‌. കാഞ്ഞങ്ങാട്– -കാണിയൂർ പാതയുടെ ചെലവിന്റെ 50 ശതമാനം കേരളം വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്‌. നേമം കോച്ചിങ്‌ ടെർമിനൽ, അമൃത എക്സ്പ്രസ് രാമേശ്വരംവരെ നീട്ടൽ, എറണാകുളം–വേളാങ്കണ്ണി പുതിയ ട്രെയിൻ തുടങ്ങിയവ കേന്ദ്രത്തിനു മുന്നിലുണ്ട്‌. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ എൽഎച്ച്ബി കോച്ചുകൾ കൈകാര്യം ചെയ്യാൻ സംവിധാനം വേണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്‌ വിദേശ കമ്പനികൾക്ക് സർവീസ് നടത്താൻ പോയിന്റ് ഓഫ് കോൾ ആവശ്യമാണ്‌. മനുഷ്യ– -വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതികൾക്ക്‌ തുക ആവശ്യപ്പെട്ടിട്ടുണ്ട്‌. കൊല്ലം പാർവതി മിൽ, തിരുവനന്തപുരം വിജയമോഹിനി മിൽ ഉൾപ്പെടെ തുണിമില്ലുകൾ തുറക്കൽ പ്രഖ്യാപനം, ഇന്ത്യൻ റെയർ എർത്ത്‌സും (ഐആർഇ), എച്ച്‌എൽഎല്ലും ഉൾപ്പെടെ കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ പുനരുദ്ധാരണം. ബിപിസിഎൽ, എൽഐസി തുടങ്ങിയ വൻകിട സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലെ കേന്ദ്ര നിലപാട്‌, മടങ്ങിവരുന്ന പ്രവാസികൾക്കായി സാമ്പത്തിക പാക്കേജ്‌ എന്നിവയും കേരളം ഉറ്റുനോക്കുന്നു. Read on deshabhimani.com

Related News