ത്രിപുരയിൽ വോട്ടുനില ഉയർത്തി 
സിപിഐ എം



ന്യൂഡൽഹി ത്രിപുരയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിന്തള്ളപ്പെട്ട സിപിഐ എം നാല്‌ നിയമസഭാ മണ്ഡലത്തിലേക്ക്‌ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടുനില ഗണ്യമായി ഉയർത്തി. ജുബരാജ്‌നഗറിൽ 40 ശതമാനത്തിലേക്ക്‌ വോട്ടുനില ഉയർത്തി. 4500 വോട്ടിനാണ്‌ മണ്ഡലം നഷ്ടമായത്‌. മറ്റൊരു മണ്ഡലമായ സുർമയിൽ 22 ശതമാനവും അഗർത്തലയിൽ 17 ശതമാനവും വോട്ട്‌ നേടി. അഗർത്തല 1998 മുതൽ തുടർച്ചയായി കോൺഗ്രസ്‌ ജയിക്കുന്ന മണ്ഡലമാണ്‌. സുർമയിൽ ത്രിപ്ര മോർച്ചസ്ഥാനാർഥി വോട്ട്‌ ഭിന്നിപ്പിച്ചത്‌ തിരിച്ചടിയായി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17.3 ശതമാനമായിരുന്നു സിപിഐ എമ്മം വോട്ടുനില. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 26 ശതമാനം വോട്ടും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 47.5 ശതമാനം വോട്ടുമാണ്‌ സിപിഐ എമ്മിന്‌ അന്ന് നഷ്ടമായത്‌. അവിടെനിന്നാണ് കോവിഡ് പ്രതിസന്ധി നേരിടുന്നതിന് മുൻനിരയിൽ പ്രവർത്തിച്ചും കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രക്ഷോഭം നയിച്ചും ജനവിശ്വാസം ആർജിച്ചത്. സിപിഐ എം മുഖ്യ എതിരാളിയായി വീണ്ടും മാറുന്നത്‌ ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്തെങ്ങും സിപിഐ എം ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ബിജെപിക്കാർ വ്യാപകമായി ആക്രമിച്ചു. മാധ്യമപ്രവർത്തകരെയും കൈയേറ്റം ചെയ്‌തു. ബിജെപിക്കാർ ആക്രമിച്ച ഓഫീസുകളും പ്രവർത്തകരുടെ വീടുകളും സിപിഐ എം നേതാക്കളായ മണിക്‌ സർക്കാരും ജിതേന്ദ്ര ചൗധരിയും സന്ദർശിച്ചു. Read on deshabhimani.com

Related News