VIDEO - കരുത്തോടെ ത്രിപുര; ഇടതുമുന്നണി സ്ഥാനാർഥികൾക്കായി പടുകൂറ്റൻ റാലികൾ



അഗർത്തല > ഫാസിസ്റ്റ് വര്‍ഗീയ ശക്തിയായ ബിജെപിയെ പരാജപ്പെടുത്തുകയെന്ന മുഖ്യ അജണ്ഡയുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണി സ്ഥാനാർഥികൾക്കായി ത്രിപുരയിൽ പടുകൂറ്റൻ റാലികൾ. അംബാസ, സുർമ, സബ്രൂം, കല്ല്യാൺപുർ പ്രമോദനഗർ, സോനമുര, നൽഷർ, ധൻപുർ തുടങ്ങി നിരവധി മണ്ഡലങ്ങളിൽ പത്രിക സമർപ്പിക്കുന്നതിനായി ആയിരങ്ങൾ അണിനിരന്ന റാലികളാണ്‌ സംഘടിപ്പിച്ചത്‌. ആകെയുള്ള 60 സീറ്റുകളിൽ ഇടതുമുന്നണി 46 ഇടത്ത് മത്സരിക്കും. ബാക്കി സ്ഥലങ്ങളില്‍ ബിജെപിയെ പരാജപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ ജനാധിപത്യ മതേതര കക്ഷികളെ പിന്തുണയ്ക്കും. ധാരണ അനുസരിച്ച് 13 സീറ്റില്‍  കോണ്‍ഗ്രസിനും ഒരിടത്ത് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ പുരുഷോത്തം റായ് ബര്‍മ്മനും  പിന്തുണ നല്‍കും. ഇടതുമുന്നണിയില്‍  സിപിഐഎം 43 ഉം ഘടകകക്ഷിളായ സിപിഐ, ആര്‍എസ്‌പി, ഫോര്‍വേഡ് ബ്ലോക്ക് ഒരോ സീറ്റിലുമാണ് മത്സരിക്കുക. സിപിഐഎം സ്ഥാനാര്‍ത്ഥികളില്‍ 26 പേര്‍ പുതുമുഖങ്ങളാണ്. മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ല.  മുന്‍ ഇടതുമുന്നണി സര്‍ക്കാരിലെ പല മന്ത്രിമാരും മത്സരിക്കുന്നില്ല. മണിസര്‍ക്കാര്‍ അഞ്ച് തവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട ധാന്‍പൂരില്‍ പുതുമുഖമായ കൗഷിക്ക് ചന്ദ് ആണ് ഇത്തവണ സിപിഐഎം സ്ഥാനാര്‍ത്ഥി. സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതന്‍ ചൗധരി സബ്‌റും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ആകെയുള്ള 60 സീറ്റില്‍ 19 എണ്ണം പട്ടിക വര്‍ഗത്തിനും (ആദിവാസി വാഭാഗം)  11 എണ്ണം പട്ടിക ജാതിയ്ക്കും സംവരണം ചെയ്‌തിരിക്കുകയാണ്. ആദിവാസി പാര്‍ടിയായ ത്രിപ്‌ര മോത കക്ഷിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ശ്രമം നടന്നെങ്കിലും പ്രത്യേക ആദിവാസി സംസ്ഥാനമെന്ന അവരുടെ വാദത്തോട് യോജിക്കാന്‍ കഴിയാത്തതിനാല്‍ തെരഞ്ഞെടുപ്പ് ധാരണയില്ല. ഫെബ്രുവരി 16നാണ് ത്രിപുരയില്‍ വോട്ടെടുപ്പ്. ഫല പ്രഖ്യാനം മാര്‍ച്ച്  രണ്ടിനും. Read on deshabhimani.com

Related News