ശാസ്ത്രം പഠിക്കാന്‍ ദളിതരും ആദിവാസികളും നാമമാത്രം



ന്യൂഡൽഹി> ഇന്ത്യൻ ശാസ്‌ത്രപഠന മേഖലയിൽ പ്രബല ജാതിവിഭാ​ഗങ്ങളുടെ ആധിപത്യമാണ് നിലനിൽക്കുന്നതെന്ന് നേച്ചർ മാസികയിൽ റിപ്പോർട്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) എന്നിങ്ങനെ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ ആദിവാസി, ദളിത് വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെയും പ്രൊഫസർമാരുടെയും പ്രാതിനിധ്യം തുച്ഛമാണെന്നും വസ്തുതകൾ നിരത്തി സമർഥിക്കുന്നു. ഉന്നതവിദ്യാഭ്യാസമേഖലയിൽ പിന്നാക്ക സംവരണം നോക്കുകുത്തിയാണെന്നും മാധ്യമപ്രവർത്തകനായ അങ്കുർ പലിവാൽ തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അധ്യാപക തസ്തികകളിൽ -പട്ടിക വർഗക്കാർക്ക് 7.5 ശതമാനവും ദളിതർക്ക് 15 ശതമാനവും സംവരണം നികത്തപ്പെട്ടിട്ടില്ല. ബിരുദതലംമുതൽ ശാസ്ത്രവിഭാ​ഗത്തിൽ അഞ്ചു ശതമാനത്തിൽ താഴെയാണ്‌ ആദിവാസി, ദളിത് പ്രാതിനിധ്യം. വിവരാവകാശ പ്രകാരവും മറ്റും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ നി​ഗമനത്തിൽ എത്തിയത്. ഉയർന്ന നിലവാരം പുലർത്തുന്ന ഡൽഹി, ബോംബെ, മദ്രാസ്, കാൺപുർ, ഖരഗ്‌പുർ ഐഐടികളിൽ 2020-ലെ പിഎച്ച്ഡി വിദ്യാർഥികളിൽ ദളിതർ ശരാശരി 10 ശതമാനവും ആദിവാസികൾ രണ്ടു ശതമാനവുംമാത്രം. ഇവിടെ 98 ശതമാനം അധ്യാപകരും സവർണ വിഭാ​ഗക്കാർ. Read on deshabhimani.com

Related News