19 എം പിമാർക്ക്‌ സസ്‌പെൻഷൻ: എളമരം കരീം അടിയന്തിര പ്രമേയ നോട്ടീസ്‌ നൽകി



ന്യൂഡൽഹി> ജനകീയ വിഷയങ്ങൾ ഉയർത്തി പ്രതിഷേധിച്ച 19 എം പിമാരെ പുറത്താക്കിയ നടപടി സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ കക്ഷി നേതാവ് എളമരം കരീംഎം പി  അടിയന്തര പ്രമേയ നോട്ടീസ് നൽകി. അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും 5% GST ചുമത്തിയ നടപടി പിൻവലിക്കണമെന്നും എളമരം ആവശ്യപ്പെട്ടു.  വിലക്കയറ്റത്തിൽ ചർച്ച വേണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ച എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും. ലോക്‌സഭയിൽ നാല് എംപിമാരെയും, രാജ്യസഭയിൽ ഇടത് പക്ഷ എംപിമാരെ ഉൾപ്പെടെ 19 എംപിമാരെയുമാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്.   മോദി സർക്കാർ ജനാധിപത്യ വിരുദ്ധ നടപടികൾ സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാകും ഇന്നത്തെ പ്രതിഷേധം. ഇതിന് പുറമെ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഇന്നും ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ കോണ്‍ഗ്രസ് എംപിമാർ ഇ ഡിയെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നതും ഉയർത്തിക്കാട്ടും.രാജ്യസഭയിൽ യുഎപിഎ കേസുകളിലെ ആയുധങ്ങൾ സംബന്ധിച്ച ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയും ലോക്സഭയിൽ നാഷണൽ ആന്റി ഡോപിങ് ബില്ലും പരിഗണനക്ക് വരും.പ്രതിഷേധം അറിയിക്കാൻ ഉള്ള വേദി കൂടിയാണ് പാർലമെന്റ് എന്ന് സിപിഐഎം അംഗം എളമരം കരീം പറഞ്ഞു.   വിലക്കയറ്റം , തൊഴിലില്ലായ്മ, സംസ്ഥാനങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ചർച്ചയിൽ നിന്ന് ഒളിച്ചോടാൻ ആണ് സർക്കാരിന്റെ ശ്രമം. നാളെയും ഈ സമരം തുടരും. കേന്ദ്ര സർക്കാരിന്റെ ധിക്കാരത്തിന് മുന്നിൽ വഴങ്ങി കൊടുക്കില്ലെന്നും എളമരം കരീം പറഞ്ഞു.ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയാതെ പാർലമെന്റ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം വ്യക്തമാക്കി. പാർലമെന്റിനെ മോദിയുടെ ഭക്തജന കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെടും.   ജനാധിപത്യപരമായി ചർച്ച ആവശ്യപ്പെടുകയാണ് ചെയ്തത് എന്ന് സസ്പെന്റ് ചെയ്യപ്പെട്ട സിപിഐ എം അംഗം വി ശിവദാസൻ വ്യക്തമാക്കി. എന്നാൽ അത് അടിച്ചമർത്താൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് സസ്പെൻഷനെന്നും അദ്ദേഹം പ്രതികരിച്ചു. Read on deshabhimani.com

Related News