ലൈംഗികാതിക്രമ പരാതി ; ആശുപത്രിയിലും 
കായികമത്സരവേദിയിലും 
ആഭ്യന്തരസമിതി വേണം



ന്യൂഡൽഹി ആശുപത്രികൾ, സ്‌പോർട്സ്‌ ഇൻസ്റ്റിറ്റ്യൂട്ടുകൾ, നഴ്‌സിങ് ഹോമുകൾ, സ്റ്റേഡിയങ്ങൾ, സ്‌പോർട്സ്‌ കോംപ്ലക്‌സുകൾ, കായികമത്സരവേദികൾ തുടങ്ങിയ സ്ഥലങ്ങളിൽ ലൈംഗികാതിക്രമ പരാതികൾ നൽകാൻ ആഭ്യന്തരസമിതികൾ രൂപീകരിക്കണമെന്ന്‌ സുപ്രീംകോടതി. തൊഴിലിടങ്ങളിൽ സ്‌ത്രീകൾക്ക്‌ എതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമം (പോഷ്‌ നിയമം) കർശനമായി നടപ്പാക്കാൻ നിർദേശങ്ങൾ തേടിയുള്ള ഹർജിയിലാണ്‌ ജസ്റ്റിസ്‌ എസ്‌ രവീന്ദ്രഭട്ട്‌ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. സ്ഥാപനങ്ങളിൽ പോഷ്‌ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു വകുപ്പിനെയും നോഡൽ ഓഫീസ്‌ സഹായി ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്താം. ഇതിനാവശ്യമായ ഭേദഗതികൾ നിയമത്തിൽ കൊണ്ടുവരാം–-സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട്‌ നിർദേശിച്ചു. നിയമത്തിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള ജില്ലാ ഉദ്യോഗസ്ഥരെ നാലാഴ്ചയ്ക്കുള്ളിൽ നിയമിക്കണമെന്നും ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ ഫോൺ, ഇ–- മെയിൽ വിശദാംശങ്ങളടങ്ങിയ ബുള്ളറ്റിൻ ഓൺലൈനിൽ ലഭ്യമാക്കണം. നിർദേശങ്ങൾ നടപ്പാക്കി സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും എട്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാരിന്‌ റിപ്പോർട്ട്‌ കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. ഫെബ്രുവരിയിൽ കേസ്‌ വീണ്ടും പരിഗണിക്കും. Read on deshabhimani.com

Related News