ത്രിപുരയിലെ താലിബാൻ പരാമര്‍ശം ; ബിജെപി എംഎൽഎയ്‌ക്കെതിരെ നടപടി എടുത്തോ എന്ന്‌ കോടതി



ന്യൂഡൽഹി ത്രിപുരയിൽ  താലിബാൻ മോഡൽ ആക്രമണം നടത്തണമെന്ന ബിജെപി നേതാവിന്റെ പരാമർശത്തിൽ സംസ്ഥാന സർക്കാരിനോട്‌ വിശദീകരണം തേടി സുപ്രീംകോടതി. ബിജെപി നേതാവും എംഎൽഎയുമായ അരുൺചന്ദ്ര ഭൗമിക്കാണ്‌ വിവാദ പ്രസ്താവന ഇറക്കിയത്‌. ‘എംഎൽഎ ഇങ്ങനെ പറഞ്ഞെങ്കിൽ എന്തുകൊണ്ട്‌ നടപടി സ്വീകരിച്ചില്ലെന്ന്‌- ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസ്‌ വിക്രംനാഥ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ആരാഞ്ഞു. എംഎൽഎയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന്‌ സർക്കാരിനുവേണ്ടി ഹാജരായ അഡ്വ. മഹേഷ്‌ ജഠ്‌മലാനി പ്രതികരിച്ചു. പ്രസംഗം പ്രകോപനപരമാണെന്ന്‌ കരുതുന്നില്ല. ഹർജിക്കാർ കാര്യം ഊതിപ്പെരുപ്പിക്കുകയാണെന്നും- മലാനി വാദിച്ചു. തൃണമുൽ കോൺഗ്രസിന്റെ ഹര്‍ജിയിലാണ് ഇടപെടല്‍. അതീവ ഗുരുതര സാഹചര്യമാണ്‌ സംസ്ഥാനത്തുള്ളതെന്ന്‌ തൃണമൂലിനുവേണ്ടി ഹാജരായ ജയ്‌ദീപ്‌ ഗുപ്‌ത ചൂണ്ടിക്കാട്ടി.   സംഘർഷം മോദിയുടെ പ്രതിച്ഛായ തകർത്തെന്ന്‌ വിമത എംഎൽഎമാർ ത്രിപുരയിൽ ആവർത്തിക്കുന്ന രാഷ്ട്രീയ സംഘർഷം ബിജെപിയുടെയും പ്രധാനമന്ത്രി മോദിയുടെയും വിശ്വാസ്യതയും പ്രതിച്ഛായയും തകർത്തെന്ന്‌ വിമത എംഎൽഎമാർ. ഉത്തർപ്രദേശ്‌ ഉൾപ്പെടെ നടക്കാനിരിക്കുന്ന അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇത്‌ പ്രതികൂലമായി ബാധിക്കും. ജനങ്ങൾക്കിടയിൽ ശത്രുത പടർത്തി ഒരു പാർടിക്കും വിജയിക്കാനാകില്ല. പ്രശ്‌നത്തിൽ സുപ്രീംകോടതിയും ത്രിപുര ഹൈക്കോടതിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായും ഇടപെടണമെന്നും ബിജെപി വിമതരായ സുദീപ്‌ റോയ്‌ ബർമൻ, ആശിഷ്‌ കുമാർ സാഹ എന്നിവർ പറഞ്ഞു. Read on deshabhimani.com

Related News