നീറ്റ്‌ അഖിലേന്ത്യാ ക്വോട്ട സംവരണം : വാർഷികവരുമാന മാനദണ്ഡം ചോദ്യംചെയ്‌ത്‌ സുപ്രീംകോടതി



ന്യൂഡൽഹി നീറ്റ്‌ അഖിലേന്ത്യാ ക്വോട്ടയിൽ സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർക്ക്‌ (ഇഡബ്ല്യുഎസ്‌) സംവരണം അനുവദിക്കാൻ എട്ടുലക്ഷം വാർഷികവരുമാനമായി നിശ്‌ചയിച്ചതിനെ ചോദ്യംചെയ്‌ത്‌ സുപ്രീംകോടതി. എന്തടിസ്ഥാനത്തിലാണ്‌ ഇത്തരം മാനദണ്ഡം തീരുമാനിച്ചതെന്നും രാജ്യവ്യാപകമായി ഇതെങ്ങനെ നടപ്പാക്കുമെന്നും ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട്‌ ചോദിച്ചു. നീറ്റ്‌ അഖിലേന്ത്യാ ക്വോട്ടയിൽ ഇഡബ്ല്യുഎസിന്‌ 10 ശതമാനവും മറ്റ്‌ പിന്നാക്ക വിഭാഗക്കാർക്ക്‌ (ഒബിസി) 27 ശതമാനവും സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രതീരുമാനം ചോദ്യംചെയ്‌തുള്ള ഹർജികൾ പരിഗണിക്കവേയാണ്‌ കോടതിയുടെ ഇടപെടൽ. ദേശീയതലത്തിലെ ജീവിതച്ചെലവിന്റെ അടിസ്ഥാനത്തിലെടുത്ത നയപരമായ തീരുമാനമാണിതെന്ന്‌ കേന്ദ്രത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർജനറൽ കെ എം നടരാജ്‌ പ്രതികരിച്ചു. എന്നാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്‌ സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരെന്ന അവസ്ഥയില്ല. ഈ സാഹചര്യത്തിൽ, ഒബിസി വിഭാഗങ്ങൾക്കുള്ള മാനദണ്ഡം യാന്ത്രികമായി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക്‌ ബാധകമാക്കുന്നത്‌ ശരിയാണോയെന്നും കോടതി ചോദിച്ചു. നയപരമായ തീരുമാനമെന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറാൻ സർക്കാരിന്‌ കഴിയില്ലെന്നും കൃത്യമായ വിശദീകരണം വേണമെന്നും കോടതി നിർദേശിച്ചു. 22ന്‌ വാദംകേൾക്കൽ തുടരും. Read on deshabhimani.com

Related News