കോവിഡ്‌ മരണം: ആത്മഹത്യയും പരിഗണിച്ചുകൂടേ : സുപ്രീംകോടതി



ന്യൂഡൽഹി ആത്മഹത്യ ചെയ്‌തവർ കോവിഡ്‌ ബാധിതരെങ്കിൽ അതും കോവിഡ്‌ മരണമായി പരിഗണിക്കില്ലെന്ന നിലപാട്‌ പുനഃപരിശോധിക്കണമെന്ന്‌ സുപ്രീംകോടതി. കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ മാർഗനിർദേശത്തിൽ കോവിഡ്‌ അനുബന്ധഘടകമാണെങ്കിലും ആത്മഹത്യ, വിഷം കഴിച്ചുള്ള മരണം, അപകടം തുടങ്ങിയവയെ കോവിഡ്‌മരണമായി പരിഗണിക്കേണ്ടെന്ന്‌ നിർദേശിച്ചിരുന്നു. ഇത്‌ പരിഗണിക്കവെയാണ്‌ ജസ്‌റ്റിസുമാരായ എം ആർ ഷായും എ എസ്‌ ബൊപ്പണ്ണയും അംഗങ്ങളായ ബെഞ്ച്‌ ആത്മഹത്യ ചെയ്‌തവരെ പരിഗണിച്ചുകൂടേയെന്ന ചോദ്യം ഉന്നയിച്ചത്‌. മരണസർട്ടിഫിക്കറ്റിലെ തർക്കവിഷയങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ രൂപീകരിക്കേണ്ട സമയക്രമം, പരേതരുടെ ബന്ധുക്കൾ സമർപ്പിക്കേണ്ട രേഖകൾ, ആശുപത്രികൾ സമർപ്പിക്കേണ്ട രേഖകൾ–- തുടങ്ങിയ വിഷയത്തിൽ കൂടുതൽ വിശദീകരണം വേണമെന്നും കോടതി പറഞ്ഞു. മരണസർട്ടിഫിക്കറ്റിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അത്‌ പരിഹരിക്കാൻ സംവിധാനം രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. Read on deshabhimani.com

Related News