ഭീമ കൊറേഗാവ്‌ കേസ് : സുധ ഭരദ്വാജിന്‌ ജാമ്യം

videograbbed image


മുംബൈ ഭീമ കൊറേഗാവ്‌ കേ സിൽ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ സുധ ഭരദ്വാജിന്‌ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡിസംബർ എട്ടിന്‌ ഭരദ്വാജിനെ മുംബൈ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കണം. ജാമ്യവ്യവസ്ഥയും റിലീസ് തീയതിയും പ്രത്യേക കോടതി തീരുമാനിക്കണമെന്നും നിർദേശിച്ചു.മലയാളിയായ റോണ വിൽസൺ ഉൾപ്പെടെ എട്ടു പേരുടെ ജാമ്യാപേക്ഷ തള്ളി.  കുറ്റപത്രം സമർപ്പിക്കാൻ സമയം നീട്ടിനൽകി സെഷൻസ്‌ കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.  കുറ്റപത്രം സമർപ്പിക്കാനുള്ള സമയം നീട്ടാന്‍ സെഷൻസ്‌ ജഡ്ജിമാർക്ക് കഴിയില്ലെന്നും പ്രത്യേക ജഡ്ജിക്കു മാത്രമേ അതിന് അധികാരമുള്ളുവെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വാഭാവിക ജാമ്യത്തിന് സുധ ഭരദ്വാജിന് അർഹതയുണ്ടെന്നും കണ്ടെത്തി. മറ്റു പ്രതികൾക്ക് ഈ ആനുകൂല്യം നൽകാനാകില്ലെന്നും അറിയിച്ചു. സാമൂഹ്യപ്രവര്‍ത്തകരും അക്കാദമിക് വിദ​ഗ്ധരും അടക്കം അറസ്റ്റിലായ 16 പേരില്‍ പ്രത്യേകകാരണങ്ങളാല്‍ അല്ലാതെ ജാമ്യം ലഭിച്ച ആദ്യ വ്യക്തിയാണ് ഭരദ്വാജ്. കവി വരവര റാവുവിന് ആരോ​ഗ്യകാരണത്താലാണ് ജാമ്യം നല്‍കിയത്.  മെഡിക്കൽ ജാമ്യത്തിനായുള്ള കാത്തിരിപ്പിനിടെ ജൂലൈ അഞ്ചിന് ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. ഭീമ കൊറേഗാവ്‌ പോരാട്ടത്തിന്റെ ഇരുനൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ ദളിത്‌ സംഘടനകൾ 2017 ഡിസംബർ 31നാണ്‌ എൽഗാർ സംഗമം സംഘടിപ്പിച്ചു. ഈ പരിപാടിയിലെ പ്രസംഗങ്ങള്‍ പിന്നീട് സംഘര്‍ഷത്തിന് കാരണമായെന്നാണ് കേസ്. Read on deshabhimani.com

Related News