‘രാഷ്‌ട്രപത്നി’ പരാമർശം സോണിയ - സ്‌മൃതി നേര്‍ക്കുനേര്‍ ; ലോക്‌സഭയിൽ 
സംഘര്‍ഷം, പോർവിളി



ന്യൂഡൽഹി കോൺഗ്രസ്‌ ലോക്‌സഭാ കക്ഷിനേതാവ്‌ അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന്‌ വിശേഷിപ്പിച്ചതിനെച്ചൊല്ലി സഭയില്‍ സംഘര്‍ഷം. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. സഭാനടപടികൾ മുടങ്ങി.ടെലിവിഷനിൽ ചൗധരി നടത്തിയ വിവാദപരാമർശം സഭയില്‍ ഉന്നയിച്ച മന്ത്രി സ്‌മൃതി ഇറാനി, പരാമർശം പിൻവലിച്ച്‌ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. സഭപിരിഞ്ഞ് അംഗങ്ങൾപോകവെ ബിജെപി എംപിമാർ ‘സോണിയ ഗാന്ധി മാപ്പുപറയുക’ എന്ന മുദ്രാവാക്യം വിളിച്ചു. ഇതുകേട്ട സോണിയ തിരിഞ്ഞുനടന്ന്‌ മുതിർന്ന ബിജെപി അംഗം രമാവേദിയുടെ അരികിലെത്തി തന്നെ ഇതിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നത്‌ എന്തിനാണെന്ന്‌ ആരാഞ്ഞു.  ഇതോടെ ബിജെപി അംഗങ്ങൾ മന്ത്രി സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളി ശക്തമാക്കി. സ്‌മൃതി ഇറാനിയുടെ സമീപത്തേക്കു തിരിഞ്ഞ്‌ സോണിയ എന്തോ പറയാൻ ശ്രമിച്ചു. സോണിയ ഗാന്ധി ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന്‌ മന്ത്രി ആരോപിച്ചതോടെ സംഘർഷസ്ഥിതിയായി. കൂടുതൽ ബിജെപി എംപിമാർ മുന്നോട്ടുവന്നു. സോണിയ ഗാന്ധിയെ സംരക്ഷിക്കാൻ ഗൗരവ്‌ ഗഗോയ്‌, വിഷ്‌ണു പ്രകാശ്‌ എന്നിവരും രംഗത്തുവന്നു. പാർലമെന്ററി മന്ത്രി പ്രഹ്ലാദ്‌ ജോഷി ഇടപെട്ട്‌ സംഘർഷത്തിന്‌ അയവുവരുത്തി. ലൈംഗിക അധിക്ഷേപമാണ്‌ ചൗധരി നടത്തിയതെന്ന്‌ രാജ്യസഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ ആരോപിച്ചു.   Read on deshabhimani.com

Related News