വനിതാ സംവരണ ബില്‍ പാസാക്കണം: സീതാറാം യെച്ചൂരി

ബിആർഎസ്‌ നേതാവ്‌ കെ കവിത ജന്തർമന്തറിൽ സംഘടിപ്പിച്ച സത്യഗ്രഹം സിപിഐ എം ജനറൽ സെക്രട്ടറി 
സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്നു


ന്യൂഡൽഹി നിയമനിർമാണ സഭകളിൽ വനിതകൾക്ക്‌ 33 ശതമാനം സംവരണം അനുവദിക്കുന്ന ബിൽ പാർലമെന്റിൽ പാസാക്കാൻ മോദി സർക്കാർ തയ്യാറാകണമെന്ന ആവശ്യമുയർത്തി ഡൽഹിയിൽ പ്രതിപക്ഷ പാർടികളുടെ കൂട്ടായ്‌മ. ബിആർഎസ്‌ നേതാവ്‌ കെ കവിത ജന്തർമന്തറിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിന്‌ ഐക്യദാർഢ്യവുമായി 12 പാർടിയുടെ പ്രതിനിധികളെത്തി. കോൺഗ്രസ്‌ പ്രതിനിധികളെ അയച്ചില്ല. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമരം ഉദ്‌ഘാടനം ചെയ്‌തു. വനിതാ സംവരണ ബില്ലിനായുള്ള പോരാട്ടത്തിൽ സിപിഐ എം എപ്പോഴും ഒപ്പമുണ്ടാകുമെന്ന്‌ യെച്ചൂരി പറഞ്ഞു. 
 ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ രാജ്യസഭയിൽ ബിൽ പാസായതാണ്‌. ലോക്‌സഭയിൽ എത്തിയില്ല. വനിതാ സംവരണ ബിൽ കൊണ്ടുവരുമെന്ന്‌ 2014ൽ മോദി വാഗ്‌ദാനം ചെയ്‌തിരുന്നു. ഒമ്പതു വർഷമായിട്ടും അവതരിപ്പിക്കാൻപോലും തയ്യാറായിട്ടില്ല. ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ബില്ലിനായി സമ്മർദം ചെലുത്തും–- യെച്ചൂരി പറഞ്ഞു.  കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷ പാർടി നേതാക്കളെ വേട്ടയാടുന്ന മോദി സർക്കാരിനുള്ള താക്കീതായി പ്രതിപക്ഷ കൂട്ടായ്‌മ മാറി. ഇഡി കവിതയെ ശനിയാഴ്‌ച ചോദ്യംചെയ്യലിനായി വിളിപ്പിച്ച ഘട്ടത്തിലാണ് ഡല്‍ഹിയില്‍ പ്രതിപക്ഷപ്രതിഷേധം.  സഞ്‌ജയ്‌ സിങ്‌ (എഎപി), കെ സി ത്യാഗി (ജെഡിയു), സുഷ്‌മിത ദേബ്‌ (തൃണമൂൽ), പ്രിയങ്ക ചതുർവേദി (ശിവസേന), നരേഷ്‌ ഗുജ്‌റാൾ (അകാലിദൾ), സീമ മാലിക്‌ (എൻസിപി), പൂജ ശുക്ല (എസ്‌പി), കെ നാരായണ (സിപിഐ), ശ്യാം രജക്‌ (ആർജെഡി), അനുജും ജാവേദ്‌ മിർസ (പിഡിപി), ഡോ. ഷാമി ഫിർദോസ്‌ (എൻസി), കപിൽ സിബൽ എന്നിവരും സമരത്തിൽ പങ്കാളികളായി.   Read on deshabhimani.com

Related News