പ്രക്ഷോഭത്തിൽ പങ്കെടുത്തു, അത് ഭരണഘടനപരമായ അവകാശവും കടമയുമാണ്: യെച്ചൂരി



ന്യൂഡൽഹി > ഫെബ്രുവരിയിലുണ്ടായ വർഗീയകലാപത്തിൽ 56 പേർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കാതെ ഇരകൾക്കെതിരെ കുറ്റം ചുമത്തുകയാണ് ഡൽഹി പൊലീസ് ചെയ്യുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭത്തെ വർഗീയകലാപവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ് പൊലീസ്. ഞാൻ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്. അത് ഭരണഘടനപരമായ അവകാശവും കടമയുമാണ്--അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരും. നിരപരാധികളെ, പ്രത്യേകിച്ച് മുസ്ലിംന്യൂനപക്ഷവിഭാഗത്തെ ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കുന്നത് അനുവദിക്കാൻ കഴിയില്ല. സർക്കാർ ഭീരുത്വപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭീഷണിപ്പെടുത്തൽ അവസാനിപ്പിക്കണം. കേന്ദ്രആഭ്യന്തരമന്ത്രിയുടെ  ഇംഗിതമാണ് ഡൽഹി പൊലീസ് നടപ്പാക്കുന്നത്. ബിജെപി നേതാക്കൾ നടത്തിയ വർഗീയവിദ്വേഷപ്രസംഗത്തെ തുടർന്നാണ്  കലാപം തുടങ്ങിയത്. കലാപാഹ്വാനം നൽകിയ കേന്ദ്രധനസഹമന്ത്രിക്കെതിരെ കേസില്ല.   കുറ്റപത്രത്തിൽനിന്ന് തന്റെ പേര് നീക്കിയതായി പൊലീസ് അറിയിച്ചിട്ടില്ലെന്നും യെച്ചൂരി പ്രതികരിച്ചു.   Read on deshabhimani.com

Related News