ജഡ്‌ജി നിയമനത്തിൽ സുപ്രീംകോടതി ; കേന്ദ്രത്തിന്‌ വീണ്ടും താക്കീത്



ന്യൂഡൽഹി ജ‍ഡ്ജി നിയമനത്തിനുള്ള കൊളീജിയം ശുപാർശ അംഗീകരിക്കാൻ മടിക്കുന്ന കേന്ദ്ര സർക്കാരിന്‌ വീണ്ടും  സുപ്രീംകോടതിയുടെ താക്കീത്‌. ശുപാർശ കൊളീജിയം ആവർത്തിച്ചാൽ നിയമനം അംഗീകരിച്ച്‌ വിജ്ഞാപനമിറക്കാന്‍ കേന്ദ്രം ബാധ്യസ്ഥമാണെന്ന്‌ സുപ്രീംകോടതി ആവർത്തിച്ചുവ്യക്തമാക്കി. കർണാടക ഹൈക്കോടതി ജഡ്‌ജിയായി നാഗേന്ദ്ര രാമചന്ദ നായിക്കിന്റെ പേര്‌ നാലാമതും ശുപാർശ ചെയ്ത് നിയമമന്ത്രാലയത്തിന്‌ അയച്ച പ്രത്യേക കുറിപ്പിലാണ്‌ കടുത്ത വാക്കുകൾ. ജഡ്ജി നിയമനത്തിലെ നിയമവും കീഴ്‌വഴക്കവും ഓർമിപ്പിക്കുന്ന പ്രത്യേക കുറിപ്പും ചീഫ്‌ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസുമാരായ എസ്‌ കെ കൗൾ, കെ എം ജോസഫ്‌, എം ആർ ഷാ, അജയ്‌ രസ്‌തോഗി, സഞ്‌ജയ്‌ ഖന്ന എന്നിവരുൾപ്പെട്ട കൊളീജിയം കൈമാറി.  നായിക്കിന്റെ പേര്‌ 2019 ഒക്‌ ടോബറിലാണ്‌ ആദ്യം ശുപാർശ ചെയ്‌തത്‌. 2021 മാർച്ചിലും സെപ്‌തംബറിലും ശുപാർശ ആവർത്തിച്ചു. ഒടുവില്‍ കേന്ദ്രം വിയോജിപ്പ് ഉന്നയിച്ച് ശുപാർശ മടക്കി. ഈ പശ്ചാത്തലത്തിലാണ് നിയമവശങ്ങൾ ഓർമിപ്പിച്ച് കൊളീജിയം കുറിപ്പ്‌ നല്‍കിയത്. ആവർത്തിക്കുന്ന ശുപാർശകൾപോലും തിരിച്ചയക്കുന്ന കേന്ദ്ര നടപടി നിലവിലെ നിയമത്തിന്റെ ലംഘനമാണെന്ന്‌ കുറിപ്പിലുണ്ട്‌. കൊളീജിയം ശുപാർശ ഏകകണ്‌ഠമായി ആവർത്തിച്ചാൽ അത്‌ അംഗീകരിച്ച്‌ നിയമന ഉത്തരവ്‌ പുറപ്പെടുവിക്കണം.  കേന്ദ്രത്തിന്‌ വിയോജിപ്പുണ്ടെങ്കിൽ 18 ആഴ്‌ചയ്‌ക്കുള്ളിൽ അറിയിക്കണം. വിയോജിപ്പുകൾ പരിശോധിച്ചശേഷം കൊളീജിയം വീണ്ടും ശുപാർശ ആവർത്തിച്ചാൽ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി നാലാഴ്‌ചയ്‌ക്കുള്ളിൽ നിയമനം നടത്തണമെന്നാണ്‌ നിയമമെന്നും കൊളീജിയം കേന്ദ്രത്തെ ഓർമിപ്പിച്ചു. Read on deshabhimani.com

Related News