പിഎസ്‌സി അഴിമതി: 15 ദിവസത്തിനകം നടപടി വേണമെന്ന്‌ സച്ചിൻ പൈലറ്റ്‌



ന്യൂഡൽഹി > രാജസ്ഥാൻ പിഎസ്‌സി അഴിമതിയിൽ 15  ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ  ഈ മാസം അവസാനത്തോടെ സംസ്ഥാനവ്യാപകമായി വൻപ്രക്ഷോഭം നടത്തുമെന്ന്‌  വിമത കോൺഗ്രസ്‌ നേതാവ്‌ സച്ചിൻ പൈലറ്റ്‌.  രാജസ്ഥാൻ പബ്ലിക്‌ സർവീസ്‌ കമീഷൻ പിരിച്ചുവിട്ട്‌ പുനഃസംഘടിപ്പിക്കുക, പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ഇരകൾക്ക്‌ നഷ്ടപരിഹാരം നൽകുക, മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതിയാരോപണങ്ങളെക്കുറിച്ച്‌  ഉന്നതതല അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ്‌ സച്ചിൻ ഉന്നയിക്കുന്നത്‌. സച്ചിൻ നേതൃത്വം നൽകിയ അഴിമതിവിരുദ്ധ പദയാത്ര ജയ്‌പുരിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയോടെ സമാപിച്ചു. ഇക്കഴിഞ്ഞ  11നാണ്‌ പദയാത്ര തുടങ്ങിയത്‌. പിഎസ്‌സി പരീക്ഷയ്‌ക്കായി പണം മുടക്കി  തയ്യാറെടുത്ത ഉദ്യോഗാർഥികളാണ്‌ ചോദ്യപേപ്പർ ചോർച്ചയ്‌ക്ക്‌ ഇരകളായത്‌. അഴിമതിക്കെതിരെ കർശന നടപടി വേണം. സർക്കാരിന്‌ മുന്നിൽ ഇനിയും ആറ്‌ മാസമുണ്ട്‌. കൊടുംചൂടിനെ വകവയ്‌ക്കാതെയാണ്‌ പ്രവർത്തകർ പദയാത്രയിലും റാലിയിലും പങ്കെടുത്തത്‌. താൻ  ഉന്നയിക്കുന്ന വിഷയങ്ങൾ ജനം അംഗീകരിച്ചതിന്‌ തെളിവാണിത്‌. അഴിമതികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക്‌ പലതവണ കത്ത്‌ നൽകിയിട്ടും ഫലമില്ലെന്ന്‌ മുൻഉപമുഖ്യമന്ത്രിയുമായ   -സച്ചിൻ പറഞ്ഞു. രാജസ്ഥാനിൽ ഇക്കൊല്ലം അവസാനം നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ഈ പ്രക്ഷോഭം കോൺഗ്രസിലെ ഐക്യത്തെ ബാധിക്കില്ലേയെന്ന ചോദ്യത്തോട്‌ താൻ വ്യക്തിഗത  ആരോപണങ്ങൾ  ഉന്നയിച്ചിട്ടില്ലെന്ന്‌ സച്ചിൻ പ്രതികരിച്ചു.  2020ൽ സച്ചിന്റെ നേതൃത്വത്തിൽ 20ഓളം കോൺഗ്രസ്‌ എംഎൽഎമാർ ഉയർത്തിയ കലാപം മറികടക്കാൻ തന്നെ സഹായിച്ചത്‌ മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാജെ സിന്ധ്യയാണെന്ന്‌ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ അവകാശപ്പെട്ടതിന്‌ പിന്നാലെയാണ്‌ സച്ചിൻ നിലപാട്‌ കടുപ്പിച്ചത്‌. രാജസ്ഥാൻ വിഷയത്തിൽ കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ കടുത്ത ആശയക്കുഴപ്പത്തിലാണ്‌. Read on deshabhimani.com

Related News