പൈലറ്റ് നില്‍ക്കുമോ പറക്കുമോ; ചങ്കിടിപ്പോടെ ഹൈക്കമാൻഡ്‌; പുതിയ പാർടി രൂപീകരിക്കുമെന്ന്‌ കരുതുന്നില്ലെന്ന്‌ വേണുഗോപാൽ

image credit sachin pilot twitter


ന്യൂഡൽഹി > രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെതിരെ പോരടിക്കുന്ന സച്ചിൻ പൈലറ്റിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ചങ്കിടിപ്പിൽ കോൺഗ്രസ്‌ ഹൈക്കമാൻഡ്‌. ഞായറാഴ്‌ച രാജേഷ്‌ പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ സച്ചിൻ പുതിയ പാർടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ കേന്ദ്രനേതൃത്വത്തിന്‌ ഇനിയും വ്യക്തതയില്ല. പൈലറ്റ്‌ പുതിയ പാർടി രൂപീകരിക്കുമെന്ന്‌ കരുതുന്നില്ലെന്ന്‌ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട്‌ പറഞ്ഞു. സച്ചിൻ പൈലറ്റ്‌ കടുത്ത പ്രഖ്യാപനം നടത്തിയാൽ എങ്ങനെ പ്രതിരോധിക്കണമെന്ന്‌ ആലോചിക്കാൻ ഹൈക്കമാൻഡ്‌ പ്രതിനിധികൾ അടക്കമുള്ളവര്‍ ജയ്‌പുരിൽ വെള്ളിയാഴ്‌ച യോഗം ചേർന്നു. ഇപ്പോൾ പുറത്തുവന്നിട്ടുള്ള വാർത്തകളെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്ന്‌ വേണുഗോപാൽ പറഞ്ഞു. സച്ചിൻ പൈലറ്റുമായി രണ്ടുമൂന്ന്‌ വട്ടം സംസാരിച്ചു. രാജസ്ഥാനിൽ കോൺഗ്രസ്‌ ഐക്യത്തോടെ പൊരുതും.–- വേണുഗോപാൽ പറഞ്ഞു. അതേസമയം സച്ചിന്റെ നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി മുതിർന്ന നേതാക്കൾ ജയ്‌പുരിൽ യോഗം ചേർന്നു. രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുള്ള സുഖ്‌ജീന്ദർ സിങ്‌ രൺധാവ, സഹചുമതലക്കാരായ അമൃത ധവാൻ, കാസി നിസാമുദ്ദീൻ, വീരേന്ദ്ര റാത്തോഡ്‌, മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌, പിസിസി പ്രസിഡന്റ്‌ ഗോവിന്ദ്‌ സിങ്‌ ടോഠാസ്‌ര എന്നിവർ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗമെന്നാണ്‌ ഔദ്യോഗിക വിശദീകരണം. ഡിസംബറിലാണ്‌ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്‌. Read on deshabhimani.com

Related News