‘മഥുര മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണം' ; തീവ്രവര്‍​ഗീയപ്രചാരണം ശക്തമാക്കി ബിജെപി



ലക്നൗ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ യുപിയില്‍ വര്‍​ഗീയവികാരം ഇളക്കിവിടാന്‍  മഥുരയില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് തൊട്ടടുത്തുള്ള  ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുമെന്ന പ്രചാരണം ശക്തമാക്കി ബിജെപി.   "അയോധ്യയിലും കാശിയിലും കൂറ്റന്‍ ക്ഷേത്രങ്ങള്‍ ഉയരുന്നു. മഥുരയില്‍ അതിനുള്ള തയ്യാറെടുപ്പ് തുടങ്ങി' എന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു. ബാബറിമസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് ഷാഹി ഈദ്ഗാഹിനുള്ളില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന്‌ അഖില ഭാരത്‌ ഹിന്ദുമഹാസഭ പ്രഖ്യാപിച്ചതിന് പിന്നാലെ മഥുരയില്‍ നിശാനിയമം പ്രഖ്യാപിച്ചിരിക്കെയാണ് ഉപമുഖ്യമന്ത്രിയുടെ ട്വീറ്റ്.   തീവ്ര ഹിന്ദുത്വ സംഘടനയായ നാരായണി സേന മസ്ജിദിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. ആരാധനാലയങ്ങൾക്ക് സുരക്ഷ ശക്തമാക്കി. മഥുരയിലെ കൃഷ്ണക്ഷേത്രത്തിന് സമീപത്തെ മസ്ജിദ് പൊളിക്കണമെന്നും അവിടെ ക്ഷേത്രം നിര്‍മിക്കണമെന്നുമുള്ള ആവശ്യം കഴിഞ്ഞവര്‍ഷം മഥുര സിവില്‍ കോടതി തള്ളി. എന്നാല്‍ ഫെബ്രുവരിയില്‍ മറ്റൊരു കോടതി  സമാന ഹര്‍ജിയില്‍ മസ്ജിദ് ഭാരവാഹികളോട് വിശദീകരണം തേടി. യുപിയില്‍ കര്‍ഷകസമരം ശക്തമായ മേഖലയാണ് മഥുര ഉള്‍പ്പെടുന്ന പശ്ചിമ മേഖല. തെരഞ്ഞെടുപ്പില്‍ കര്‍ഷകപ്രതിഷേധത്തെ വര്‍​ഗീയനീക്കത്തിലൂടെ മറികടക്കാമെന്നാണ് ബിജെപി വ്യാമോഹം. Read on deshabhimani.com

Related News